സഹകരണ ബാങ്കുകളിലെ നേരിട്ടുള്ള ഉദ്യോഗക്കയറ്റത്തിന് നിയന്ത്രണം

സുനു  ചന്ദ്രന്‍  ആലത്തൂര്‍
ആലത്തൂര്‍: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിന് നേരിട്ടുള്ള ഉദ്യോഗക്കയറ്റം നല്‍കുന്നതിന് രജിസ്ട്രാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ സ്ഥാനക്കയറ്റത്തിനാണ് സഹകരണസംഘം രജിസ്ട്രാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്.
2014ല്‍ സഹകരണസംഘങ്ങളിലെ സ്ഥാനക്കയറ്റം 1:4 എന്ന അനുപാതത്തിലായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ കാലാവധി 2017 നവംബറില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി സജിത് ബാബു പുതുക്കിയ ഉത്തരവിട്ടത്. സഹകരണ പരീക്ഷാ ബോര്‍ഡ് വഴി നാല് ക്ലാര്‍ക്കുമാര്‍ക്ക് നേരിട്ടു നിയമനം നല്‍കിയ ശേഷമേ തസ്തികകളില്‍ നിന്ന് ഒരാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പാടുള്ളൂവെന്ന് ഉത്തരവിലുണ്ട്. ജൂനിയര്‍ ക്ലാര്‍ക്കിനു താഴെയുള്ള പ്യൂണ്‍, അറ്റന്‍ഡര്‍, നൈറ്റ് വാച്ച്മാന്‍, സെയില്‍സ്മാന്‍ തസ്തികയിലേക്ക് അതത് സഹകരണ ബാങ്കുകളാണ് നിയമനം നടത്തുന്നത്. ഇങ്ങനെ നിയമനം ലഭിച്ചവര്‍ക്ക് സഹകരണ ബാങ്ക് ഉണ്ടാക്കിയിട്ടുള്ള പോഷകവിഭാഗം ഉപനിബന്ധന മറയാക്കി സബ് സ്റ്റാഫ് വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗക്കയറ്റം നല്‍കുന്നത് അഴിമതിക്കു കാരണമാവുന്നുവെന്നതിനെ തുടര്‍ന്നാണ് സ്ഥാനക്കയറ്റം നല്‍കുന്നതിന് സര്‍ക്കാര്‍ നിബന്ധന പുറപ്പെടുവിച്ചത്. ഇതിനായി സഹകരണസംഘം നിയമം ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് 2014ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ജൂനിയര്‍ ക്ലാര്‍ക്കിനു മുകളിലുള്ള തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് സഹകരണ പരീക്ഷാ ബോര്‍ഡ് മുഖേനയാണ് നിയമന നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ 11,908 സഹകരണസംഘങ്ങളിലും 3631 വായ്പാ സംഘങ്ങളിലും 60 അര്‍ബന്‍ ബാങ്കുകളിലും ജൂനിയര്‍ ക്ലാര്‍ക്ക് മുതല്‍ നിയമനം നടത്താനുള്ള ചുമതല സഹകരണ പരീക്ഷാ ബോര്‍ഡിനാണ്. എന്നാല്‍, ഒട്ടുമിക്ക സഹകരണ ബാങ്കുകളും ജൂനിയര്‍ ക്ലാര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികയിെല ഒഴിവുകള്‍ പരീക്ഷാ ബോര്‍ഡിനെ അറിയിക്കാറില്ലെന്നു വ്യാപകമായ പരാതിയുണ്ട്.
ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള നിയമനത്തിന് 2:2 അനുപാതം വേണമെന്നാണ് സഹകരണസംഘം ജീവനക്കാരുടെയും സംഘം ഭാരവാഹികളുടെയും ആവശ്യം.
Next Story

RELATED STORIES

Share it