സല്‍മാനെ തല്ലുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുത്വ നേതാവ്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ തല്ലുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആഗ്രയിലെ ഹിന്ദു ഹി ആഗെ നേതാവ് ഗോവിന്ദ് പരേഷാര്‍. നവരാത്രിയെ ആസ്പദമാക്കി സല്‍മാന്‍ ഖാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ലവ്‌രാത്രി. നവരാത്രിയെ അപമാനിക്കുന്നതാണ് ലവ്‌രാത്രി എന്ന പേരെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സല്‍മാനെ തല്ലുന്നവര്‍ക്ക് ഹിന്ദു ഹി ആഗെ പാരിതോഷികം പ്രഖ്യാപിച്ചത്. മുന്‍ വിഎച്ച്പി പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ അടുത്ത അനുയായിയാണ് ഗോവിന്ദ് പരേഷര്‍.
ആര്‍ക്കും സല്‍മാനെ തല്ലാം, അവര്‍ക്ക് 5  ലക്ഷം രൂപ നല്‍കും. സിനിമയുടെ സെറ്റ് അടിച്ചുതകര്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും- ഗോവിന്ദ് പരേഷാര്‍ വ്യക്തമാക്കി. രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ല.
ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തികള്‍ക്കു കൂട്ടുനില്‍ക്കാന്‍ സാധിക്കില്ലെന്ന് വിഎച്ച്പിയുടെ ഇന്റര്‍നാഷനല്‍ വര്‍ക്കിങ് പ്രസിഡണ്ട് അലോക്കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മയാണ് ചിത്രത്തിലെ നായകന്‍.
Next Story

RELATED STORIES

Share it