Flash News

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 10ാം ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാവുന്നതു വരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്‌സ്‌മെന്റ് തുടരും. ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തലാക്കി തുക ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കും.ആരോഗ്യ ഇന്‍ഷുറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികില്‍സാ വായ്പയും നിര്‍ത്തലാക്കും. മെഡിക്കല്‍ റീ-ഇംപേഴ്‌സ്‌മെന്റ് (70 കോടി), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി), പലിശരഹിത ചികില്‍സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐആര്‍ഡിഎ അംഗീകാരമുള്ള ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുമ്പോള്‍ നാലു പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കും. പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികില്‍സ ലഭ്യമാവും. ചികില്‍സാ ചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്കു നല്‍കും. ഔട്ട് പേഷ്യന്റ് ചികില്‍സയ്ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സാക്ഷരതാ പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച കെ വി റാബിയക്ക് തിരൂരങ്ങാടിയില്‍ കട തുടങ്ങുന്നതിന് 5 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അന്തരിച്ച നാടകാചാര്യന്‍ പി കെ വേണുക്കുട്ടന്‍ നായരുടെ കുടുംബത്തിന് നാലുലക്ഷം രൂപ , കുണ്ടറ പെരിനാട് പഞ്ചായത്തില്‍ ചുഴലിക്കാറ്റുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച വെള്ളിമണ്‍ വെസ്റ്റില്‍ സുനില്‍കുമാറിന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപയും അനുവദിച്ചു.
Next Story

RELATED STORIES

Share it