സമാധാനപരമായി സംഘടിക്കുക എന്നത് മൗലികാവകാശം

ന്യൂഡല്‍ഹി: സമാധാനപരമായി സംഘടിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നു കോടതി. 2012 ആഗസ്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു പുറത്ത് പ്രകടനം നടത്തിയതിന് അറസ്റ്റിലായ ഏഴ് ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഡല്‍ഹി കോടതിയുടെ നിരീക്ഷണം. അനില്‍കുമാര്‍ സിങ്, രഞ്ജിത്ത് സിങ് ബിസ്ത്, കിഷോര്‍ സിന്ഘല്‍, ഗൗതം കുമാര്‍, മോഹിത്, ജഗ്ദീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ പരിഗണിച്ചത്.
ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അവരുടെ മൗലിക അവകാശമാണ്. പൊതുമുതലിന് നാശനഷ്ടങ്ങളോ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുകളോ സംഭവിക്കാത്ത പ്രകടനം സമാധാനപരമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് 144 രേഖപ്പെടുത്തിയ കേസില്‍ പ്രതിഷേധക്കാരുടെ പക്കല്‍ ആയുധങ്ങള്‍ ഇല്ലാതിരുന്നതിനാലും അവര്‍ക്ക് കുറ്റകരമായ ലക്ഷ്യങ്ങളുള്ളതായി കണ്ടെത്താന്‍ സാധിക്കാത്തതിനാലും അവരെ വിട്ടയക്കുകയായിരുന്നു. സെഷന്‍ 188ഉം സെഷന്‍ 144ഉം നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍, ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന നിയമലംഘനങ്ങള്‍ ഇവര്‍ നടത്തിയതായി പറയാന്‍ സാധിക്കില്ലെന്നും ജഡ്ജി വിലയിരുത്തി.
പ്രോസിക്യൂഷന്‍ വാദമനുസരിച്ച് 2012 ആഗസ്ത് 26ന് ഉച്ചയ്ക്ക് 30ഓളം പ്രകടനക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ സമ്മേളിക്കുകയായിരുന്നു.
144 സിആര്‍പിസി ചുമത്തിയെന്ന മുന്നറിയിപ്പും മറികടന്നുകൊണ്ട് അവര്‍ മുന്നോട്ടു പോയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പൊതു സേവകരെ തടയല്‍, ജോലിയില്‍ തടസ്സം സൃഷ്ടിക്കല്‍, കൈയേറ്റം ചെയ്യാന്‍ ശ്രമിക്കല്‍, ഉത്തരവുകള്‍ ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലിസ് പ്രതിഷേധക്കാര്‍ക്കു നേരെ ചാര്‍ത്തിയത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധങ്ങള്‍ ഒന്നുംതന്നെ ആക്രമണ സ്വഭാവമുള്ളതല്ലെന്നാണ് കുറ്റാരോപിതര്‍ ഒപ്പിട്ട അപേക്ഷയില്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it