Kottayam Local

സത്യപ്രതിജ്ഞ കഴിഞ്ഞ് അനില്‍ കുമാര്‍ വീണ്ടും ജീവിതയാത്രയില്‍

ചങ്ങനാശ്ശേരി: നഗരസഭയുടെ 14ാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് സ്വതന്ത്ര അംഗമായി തിരഞ്ഞെടുക്കപ്പെട്ട പെരുന്ന തോപ്പില്‍ അനില്‍ കുമാര്‍ (48) ഇന്നലെ സത്യപ്രതിജ്ഞയും കഴിഞ്ഞ് വീണ്ടും ജീവിതയാത്രയിലേക്ക്. 30 വര്‍ഷത്തോളമായി തന്റെ കുടുംബത്തെ പോറ്റാന്‍ നഗരത്തില്‍ ഓട്ടോ ഓടിക്കുകയാണു സംവരണ സീറ്റില്‍ നിന്നു വിജയിച്ച ഇദ്ദേഹം.
കോണ്‍ഗ്രസ് നേതാവ് പി എന്‍ നൗഷാദും ഭാര്യ നജിയായും സ്ഥിരമായി വിജയിച്ചുവരുന്ന ഈ വാര്‍ഡ് ഇത്തവണ എസ്‌സി സംവരണ സീറ്റായി മാറുകയായിരുന്നു. ഇവിടെ മല്‍സരിപ്പിക്കാന്‍ ആരെന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് മുസ്‌ലിം ലീഗിനു സീറ്റ് വേണമെന്ന ആവശ്യം ഉയര്‍ന്നത്. അതോടെയാണ് കോണ്‍ഗ്രസിനും ലീഗിനും സമ്മതനായ അനില്‍കുമാറിന് നറക്കുവീണത്. പിതാവ് പത്മനാഭന്‍ ആദ്യകാല കോണ്‍ഗ്രസുകാരനാണെന്ന പരിഗണനയും വാര്‍ഡിലും നാട്ടിലും അനില്‍കുമാറിനെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും സ്ഥാനാര്‍ഥിയാകാന്‍ സഹായകമായി. സ്ഥാനാര്‍ഥിയാകാന്‍ യുഡിഎഫ് ആവശ്യപ്പെട്ടപ്പോള്‍ പരിഭ്രമിച്ച അനില്‍ വിജയിച്ചിട്ടും അതില്‍ നിന്നു മോചിതനായിട്ടില്ല. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ എത്തിയ ഭാര്യ ശാലിനിയുമായി തിരികെ മടങ്ങുമ്പോള്‍ ഇന്നിനി ഓട്ടോ ഓടിക്കുമോ എന്ന ചോദ്യത്തിനു ജീവിക്കാന്‍ ഇതല്ലാതെ പറ്റുമോ എന്ന മറുപടിയാണ് അദ്ദഹം നല്‍കിയത്.
Next Story

RELATED STORIES

Share it