Flash News

സജി ചെറിയാന്റെ ഫുജൈറ മസ്ജിദ് പ്രാര്‍ത്ഥനക്കായി തുറന്നു

സജി ചെറിയാന്റെ ഫുജൈറ മസ്ജിദ് പ്രാര്‍ത്ഥനക്കായി തുറന്നു
X
ഫുജൈറ; മലയാളിയും പ്രമുഖ വ്യവസായിയുമായ സജി ചെറിയാന്‍ സ്വന്തം ചെലവില്‍ ഫുജൈറയില്‍ നിര്‍മിച്ച മറിയം ഉമ്മു ഈസാ മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഈ മുസ്‌ലിം പള്ളി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചത്. വൈകീട്ട് അസര്‍ നമസ്‌കാരാനന്തരമായിരുന്നു ചടങ്ങുകള്‍. ചടങ്ങില്‍ ശൈഖ് അഹമ്മദ് ബിന്‍ സൈഫ് അല്‍ ശര്‍ഖി, എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹെഡ് ഓഫ് ചാന്‍സലറി നീരജ് അഗര്‍വാള്‍, ഇ.പി. ജോണ്‍സണ്‍, മഹാദേവന്‍, രാജന്‍ പിള്ള, ജാബിര്‍ കൊല്ലം, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, മറ്റു പ്രമുഖരും ചടങ്ങില്‍ മുഖ്യാതിഥികളായി. 400 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന മസ്ജിദ് 6000 ച.അടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മനുഷ്യ സ്‌നേഹിയും സഹൃദയനും വ്യവസായ പ്രമുഖനുമായ സജി ചെറിയാന്‍ 1.3 ലക്ഷം ദിര്‍ഹം ചെലവിലാണ് ഫുജൈറ അല്‍ഹൈല്‍ ലേബര്‍ ക്യാമ്പിനടുത്ത് പള്ളി പണിതിരിക്കുന്നത്. ഇവിടെയുള്ള മുസ്ലിങ്ങളായ തൊഴിലാളികള്‍ 10 കി.മി. ദൂരമുള്ള പള്ളിയില്‍ വന്‍ തുക ചിലവിട്ട്്് പോകുന്നത്് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സജി ചെറിയാന്‍ ഈ ആരാധനാലയം പണിതത്. സജി ചെറിയാന്റെ ഈ പ്രവൃത്തി മത പണ്ഡിതാന്‍മാര്‍ക്ക് തന്നെ മാതൃകയാണന്ന് ചടങ്ങില്‍ സംസാരിച്ച കൊച്ചി ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ. യാക്കൂബ് മാര്‍ ഇറാനിയോസ്് പറഞ്ഞു.

മിഡില്‍ ഈസ്റ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറായ സജിയുടെ ഹൃദയ വിശാലതയാണ് ഇത്തരമൊരു സല്‍കര്‍മത്തിന് പ്രചോദനമായത്. നാലായിരത്തിലധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനടുത്ത് പള്ളി നിര്‍മിച്ചത് പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ക്ക് ആശ്വാസമാണ്. ദിബ്ബയില്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സജി മുന്‍പ് നിര്‍മിച്ചു കൊടുത്തിട്ടുണ്ട്. ലിസിയാണ് സജിയുടെ ഭാര്യ. ദുബയ് യുകെ യൂനിവേഴ്‌സിറ്റിയില്‍ എംബിഎക്ക് പഠിക്കുന്ന സച്ചിന്‍, ഫുജൈറ ഔവര്‍ ഓണ്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന എല്‍വിന്‍ എന്നിവര്‍ സജി-എല്‍സി ദമ്പതികളുടെ മക്കളാണ്.







Next Story

RELATED STORIES

Share it