Flash News

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല; വി ടി ബല്‍റാമിനെ പിന്തുണച്ച് സിവിക് ചന്ദ്രന്‍

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല; വി ടി ബല്‍റാമിനെ പിന്തുണച്ച് സിവിക് ചന്ദ്രന്‍
X
തിരുവനന്തപുരം: എകെജി വിവാദത്തില്‍ ഒറ്റപ്പെട്ട വിടി ബല്‍റാമിന് പിന്തുണയുമായി എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസ്സുകാരനേയുംപോലെ സഹികെട്ടാവണം വി ടി ബലറാം എ കെ ജി യെ പരാമര്‍ശിച്ചുപോയതെന്ന് സിവിക് ചന്ദ്രന്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി മുതല്‍ എംകെ ഗാന്ധി വരെയുള്ളവരേ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയമാണെന്നാണ് സിവിക് ചന്ദ്രന്‍ പറയുന്നത്.സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം.

ഭഗവാന്‍ മക്രോണി, ആരാടാ മക്രോണി, നിന്റെ തന്തയാടാ മക്രോണി... ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു. പിന്നീട് അപൂര്‍വമായി മാത്രമേ കംമ്യൂണിസ്റ്റിതരര്‍ക്ക് പൊതു വര്‍ത്തമാനങ്ങളില്‍ മുന്‍കൈ ഉണ്ടായിട്ടുള്ളു. അങ്ങനെയാണ് കോണ്‍ഗ്രസുകാര്‍ കമ്യുണിസ്റ്റുകളുടെ ബി ടീമായി മാറിയത് .കാബറേക്കെതിരേ കമ്യംണിസ്റ്റുകാര്‍ സദാചാര മുന്നണിയുണ്ടാക്കി രക്തസാക്ഷിത്വം വരിക്കുമ്പോള്‍ തുറന്ന ലൈംഗിക സദാചാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെട്ട കോണ്‍ഗ്രസുകാരും ഉണ്ടായിട്ടുള്ളത് അപവാദം മാത്രം

ഉമ്മന്‍ ചാണ്ടി മുതല്‍ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പഴും നോട്ടം കുതികാലില്‍ .ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബലറാം എ കെ ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയത് .വേണ്ടത്ര ആലോചിക്കാതെ, സോഷ്യല്‍ മീഡിയക്കു സഹജമാംവിധം ധൃതി പിടിച്ച്, ഉത്തരവാദിത്തമില്ലാതെ നടത്തിയ ആ പ്രതികരണമാണ് വിവാദമായത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായ വ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ല..

എന്നാല്‍ സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണം. ലൈംഗികരാജകത്വം/ അവിഹിതം/പ്രകൃതി വിരുദ്ധം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിരുന്ന ബന്ധങ്ങള്‍ ഏറെ. അഞ്ച് സെന്റ് എന്ന മലയാറ്റൂര്‍ നോവലിലെ നായകന്‍ ആരെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല വേലക്കാരിയുമായുള്ള അത്ര വിശുദ്ധമല്ലാത്ത ബന്ധവും സാക്ഷാല്‍ മാര്‍ക്‌സിന്റെ ജീവിതത്തില്‍ തന്നെയുണ്ട്. അതുകൊണ്ട് മാത്രം ദാസ് കാപ്പിറ്റല്‍ റദ്ദായി പോകുന്നില്ലല്ലോ. കമ്യുണിസ്റ്റുകാരും മനുഷ്യര്‍ ,ചിലപ്പോള്‍ വെറും മനുഷ്യര്‍. മനുഷ്യസഹജമായത് നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നു

ഈസി വാക്കോവറുകളേ ഇടതുപക്ഷ സുഹൃത്തുക്കള്‍ക്ക് പരിചയമുള്ളു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മറു കളത്തിലും കളിക്കാരുണ്ട്. ഗോള്‍ മുഖത്തേക്ക് പാഞ്ഞുകയറാന്‍ മിടുക്കരായ ചിലരും അവരിലുണ്ട്. സ്വയം റെഫറി ചമഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല .പൊരുതി മാത്രമെ ഇനി വിജയിക്കാനാവു

എ കെ ജി കേരളത്തിന്റെ പ്രിയ ജനനായകന്‍ തന്നെ. അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ട സന്തോഷത്തില്‍ മരിക്കാന്‍ ഭാഗ്യമുണ്ടായ പ്രതിപക്ഷ നേതാവ്. പക്ഷെ അദ്ദേഹത്തെക്കുറിച്ച് (ഞങ്ങളെക്കുറിച്ചും) മിണ്ടിപ്പോകരുത് എന്ന ഫത്വ വിലപ്പോവില്ല. ബലറാമിന്റെ ഫേസ്ബുക്ക് ഇടപെടലിനെതിരേ കേസെടുത്തോളു. അതിനപ്പുറത്തുള്ള അതിരു കടന്ന രോഷപ്രകടനങ്ങള്‍ നിരുപാധികം അപലപിക്കപ്പെടുക തന്നെ വേണം. എം എല്‍ എ ആയതിനാല്‍ ആട്  കോഴി വിതരണത്തേയും റോഡ്  പാലം റിപ്പയറിനേയും പറ്റി മാത്രമേ സംസാരിക്കാവു എന്ന് ശഠിക്കരുത്, പഌസ് ...

ഇങ്ങനെ പോകുന്നു സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.
Next Story

RELATED STORIES

Share it