സംസ്ഥാന വൈദ്യുത വാഹന നയത്തിന് അംഗീകാരം

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ സംരക്ഷണവും ഉപയോഗവും, കേരളത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ഉദ്ദേശ്യങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന വൈദ്യുത വാഹന നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഫോസില്‍ ഇന്ധനങ്ങള്‍ (പെട്രോള്‍, ഡീസല്‍) ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഈ നയം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കിയാല്‍ ഇന്ധന ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മാത്രമല്ല സംസ്ഥാനത്തെ സാങ്കേതികരംഗത്തും തൊഴില്‍രംഗത്തും സാമ്പത്തികരംഗത്തും വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
2022ഓടെ ഒരു ദശലക്ഷം വൈദ്യുത വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, 2020ഓടെ രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 ഓട്ടോറിക്ഷകള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസ്സുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിങ്ങനെ നടപ്പില്‍ വരുത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. 120 വോള്‍ട്ടില്‍ താഴെ ശക്തിയോടു കൂടിയ ബാറ്ററിയുള്ള വൈദ്യുത വാഹനങ്ങളെ ലൈറ്റ് വൈദ്യുത വാഹനങ്ങളായും 500 വോള്‍ട്ടില്‍ കൂടുതലുള്ളത് ഹെവി വൈദ്യുത വാഹനങ്ങളായും കണക്കാക്കും.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വൈദ്യുത കാറുകള്‍ ഉപയോഗിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടാക്സി കാറുകള്‍ ലഭ്യമാക്കുന്നതിനും പോളിസി ലക്ഷ്യമിടുന്നു. ബസ്സുകള്‍ വൈദ്യുത വാഹനങ്ങളായി മാറ്റുന്നതിനാണ് ആദ്യ പരിഗണന നല്‍കുന്നത്. 9 മീറ്ററും 12 മീറ്ററും നീളമുള്ള 50 കി.മീ 100 കി.മീ ശരാശരി ദൈര്‍ഘ്യം ലഭിക്കുന്ന ബസ്സുകള്‍ പൊതുഗതാഗതത്തിനായി ഉപയോഗപ്പെടുത്തുമെന്നും പോളിസി വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it