സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റിനെ ശ്രീരാമസേന പുറത്താക്കി

കെ സനൂപ്

തൃശൂര്‍: ബംഗളൂരുവിലെ പ്രവര്‍ത്തിക്കാത്ത വേദ പഠന കേന്ദ്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ആരോപണവിധേയനായ സുര്‍ജിത് കെ ബാലനെ പുറത്താക്കിയതായി ശ്രീരാമസേന സംസ്ഥാന കമ്മിറ്റി. ശ്രീരാമസേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായിരുന്ന സുര്‍ജിത് കെ ബാലനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠനാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. മഹാജ്യോതിസ് എന്ന കടലാസു കമ്പനിയുടെ മറവില്‍ തട്ടിപ്പു നടത്തിയതിനെ തുടര്‍ന്നും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലും ശ്രീരാമസേന സംസ്ഥാന പ്രവര്‍ത്തകയോഗം ചേര്‍ന്നെടുത്ത തീരുമാനപ്രകാരമാണ് നടപടിയെന്നും ഡിസംബര്‍ 2ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബംഗളൂരുവിലെ മഹാജ്യോതിസ് ആസ്‌ട്രോ ആന്റ് വേദിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ലിമിറ്റഡ് കമ്പനിയുടെ എംഡിയാണെന്ന പേരില്‍ ശ്രീരാമസേന സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുര്‍ജിത് കെ ബാലനും സുഹൃത്തുക്കളും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം തേജസ് ദിനപത്രമാണ് കഴിഞ്ഞ നവംബര്‍ 10ന് പുറത്തുകൊണ്ടുവന്നത്. വേദ പഠന ഗവേഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പോര്‍ട്ടല്‍ തുടങ്ങാനും പ്രവര്‍ത്തനം വിപുലീകരിക്കാനുമെന്ന വ്യാജേനയാണ് നിക്ഷേപരൂപത്തില്‍ ലക്ഷങ്ങള്‍ തട്ടിയത്. തട്ടിപ്പിനിരയായ തൃശൂര്‍ മൈലിപ്പാടത്ത് മള്‍ട്ടി മീഡിയ സ്ഥാപനം നടത്തുന്ന സുഭദ്രാ ശൂലപാണി ഇതുസംബന്ധിച്ച് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നവംബര്‍ 4നു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തിവരുകയാണ്. സുര്‍ജിത് കെ ബാലന്റെ പേരിലും സൂര്യനാരായണന്റെ പേരിലും തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് കേസെടുത്ത് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ ഈസ്റ്റ് എസ്‌ഐ സേതുമാധവനാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസിന്റെ വാദം. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനജാഗ്രതാ വേദിയുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ കെ വേണു ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ പങ്കെടുത്തിരുന്നു. കേസ് മന്ത്രി വി എസ് സുനില്‍കുമാറിന്റെയും എസിപി വാഹിദിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതേസമയം, അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും ഇന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്നും സുഭദ്രാ ശൂലപാണി പറഞ്ഞു. പണംതട്ടിപ്പിനിരയായവര്‍ കേരളത്തില്‍ നിരവധിയുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഇതുമായി ബന്ധപ്പെട്ട് രംഗത്തുവരുമെന്നും അതേസമയം, പരാതി നല്‍കുന്നവരെ ശ്രീരാമസേനയുമായി ബന്ധമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it