സംസ്ഥാനത്ത് സ്ത്രീകള്‍ക്കെന്നല്ല, ആര്‍ക്കും സുരക്ഷിതത്വമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെന്നല്ല, ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനോടൊപ്പമാണ് ഇപ്പോള്‍ വീടുകള്‍ പോലും സുരക്ഷിതമല്ലെന്നു വന്നിരിക്കുന്നത്. പെരുമ്പാവൂരില്‍ സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസ്സാക്ഷിയെ നടുക്കുന്നതാണ്.
പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി മുമ്പ് ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യാദയും കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. ഇനിയൊരു സ്ത്രീക്കും തലയണയ്ക്കടിയില്‍ വെട്ടുകത്തി വച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് തിരഞ്ഞെടുപ്പിനു പിണറായി പ്രസംഗിച്ചു നടന്നത്.  അതേ പിണറായി മുഖ്യമന്ത്രിയായിരിക്കെയാണ് അതേ പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ അതേപോലെ ഹീനമായ മറ്റൊരു കൊലപാതകം നടക്കുന്നത്. പിണറായിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്?
സ്ത്രീസുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിനു സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ അല്‍പവും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തൊട്ടാകെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം പല മടങ്ങാണ് വര്‍ധിച്ചത്. കാസര്‍കോട്ട് രാത്രിയില്‍ മോഷ്ടാക്കള്‍ വീട്ടില്‍ കയറി റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയത് അടുത്ത കാലത്താണ്. കൊച്ചിയില്‍ മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകള്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന്റെ പരമ്പര തന്നെയുണ്ടായി.
ഇതരസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it