Flash News

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

പൊന്നാനി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ഇതിനു മുന്നോടിയായി ഇന്നലെ തന്നെ ബോട്ടുകള്‍ കരയ്‌ക്കെത്തിച്ചുതുടങ്ങി. ട്രോളിങ് നിരോധന കാലം  അറ്റകുറ്റപ്പണികള്‍ നടത്തി ബോട്ടുകളുടെ കേടുപാടുകള്‍ തീര്‍ക്കാനാണ് ഉപയോഗിക്കുക. ഇന്ന് അര്‍ധരാത്രി മുതലുള്ള 47 ദിവസം മല്‍സ്യത്തൊഴിലാളികള്‍ക്കു പട്ടിണിക്കാലമാണ്. കഴിഞ്ഞ മൂന്നാഴ്ചയായി ആഴക്കടലില്‍ ശക്തമായ കാറ്റും കോളുമായതിനാല്‍ മീന്‍പിടിത്തക്കാര്‍ നിരാശയോടെയാണ് മടങ്ങിയെത്തിയത്. കടല്‍ക്കാറ്റ് ശക്തമായതിനാല്‍ എല്ലാ ബോട്ടുകളും തീരമണഞ്ഞു. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ മല്‍സ്യബന്ധന തുറമുഖങ്ങളില്‍ ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കാണ്. ഇന്നലെ തന്നെ ഏതാണ്ടിത് പൂര്‍ത്തിയായിട്ടുണ്ട്. കരയ്‌ക്കെത്തിയ ബോട്ടുകാര്‍ വല, ജിപിഎസ്, എക്കോ സൗണ്ട്, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്ത് സുരക്ഷിതമാക്കുകയാണ്. ബേപ്പൂരിലും പൊന്നാനിയിലും ബോട്ടുകളിലെ തൊഴിലാളികള്‍ ഏറെ പേരും തമിഴ്‌നാട്ടുകാരും ബംഗാളികളുമാണ്. ഇവര്‍ ഒന്നിച്ചു നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. 47 ദിവസത്തെ നിരോധനത്തിന് പകരം മല്‍സ്യം പിടിക്കുന്നതിന് നിയന്ത്രണമാണു വേണ്ടതെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. മീന്‍പിടിത്ത നിരോധനം മൂലം പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ പട്ടിണിയിലമരുമ്പോള്‍ വിദേശ കപ്പലുകള്‍ യഥേഷ്ടം മീന്‍ പിടിക്കുകയാണ്. ഇതിന് സര്‍ക്കാര്‍തലത്തില്‍ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ട്രോളിങ് നിരോധന കാലയളവില്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈല്‍ വരെ പരമ്പരാഗത വള്ളക്കാര്‍ക്ക് മല്‍സ്യബന്ധനം അനുവദിക്കും. ഇവര്‍ എത്തിക്കുന്ന മല്‍സ്യമാകും ഇനിയുള്ള നാളുകളില്‍ വിപണിയിലെത്തുക.
Next Story

RELATED STORIES

Share it