സംസ്ഥാനത്തിന് 30,534 കോടിയുടെ വാര്‍ഷിക പദ്ധതി

തിരുവനന്തപുരം: അടുത്ത സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന് 30,534.17 കോടിയുടെ പദ്ധതിക്ക് ആസൂത്രണ ബോര്‍ഡ് രൂപം നല്‍കി. ഇതില്‍ 24,000 കോടി രൂപ സംസ്ഥാന വിഹിതവും ബാക്കി കേന്ദ്രവിഹിതവുമാണ്. നടപ്പുവര്‍ഷത്തേക്കാള്‍ 16.23 ശതമാനത്തിന്റെ വര്‍ധനവാണ് പദ്ധതിവിഹിതത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗമാണ് വാര്‍ഷികപദ്ധതിക്ക് രൂപം നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം 20,000 കോടിയാണ് പദ്ധതിവിഹിതമായി നീക്കിവച്ചിരുന്നതെങ്കിലും സാമ്പത്തികവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അത് 21,573 കോടിയാവും. കേന്ദ്രവിഹിതം ഉള്‍പ്പെടെ ഇത് 26,270.47 കോടിയായി ഉയരും. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രൊ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങി സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതികള്‍ക്ക് 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ ബേക്കല്‍ എയര്‍ സ്ട്രിപ്പിന് 27 കോടിയും ഉള്‍പ്പെടുത്തി.

അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പദ്ധതിവിഹിതം ചെലവഴിക്കാന്‍ ധനവകുപ്പിന്റെ അനുമതി വേണ്ടെന്ന സുപ്രധാന തീരുമാനവും യോഗത്തിലെടുത്തു. ധനവകുപ്പിന്റെ അനുമതി വൈകുന്നത് പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നതിനാലാണിത്. പദ്ധതിവിഹിതത്തെ ഗ്രീന്‍ ബുക്ക്, ആംബര്‍ ബുക്ക് എന്നിങ്ങനെ രണ്ടായി തിരിക്കും. ഇതില്‍ പദ്ധതിയുടെ 25 ശതമാനം ഗ്രീന്‍ ബുക്കില്‍ ഉള്‍പ്പെടുത്തും. അത്തരത്തില്‍ ഉള്‍പ്പെടുത്തുന്ന ഫണ്ട് ഏപ്രില്‍ ഒന്നുമുതല്‍ വകുപ്പുകള്‍ക്ക് ചെലവഴിച്ചുതുടങ്ങാം. അതിന് ധനവകുപ്പിന്റെ നിയന്ത്രണങ്ങളോ അനുമതിയോ ആവശ്യമുണ്ടാവില്ല. അതുപോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് മാര്‍ച്ച് അവസാനം തിടുക്കപ്പെട്ട് തീര്‍ക്കേണ്ട കാര്യമില്ലെന്നും നിര്‍ദേശമുണ്ട്. അടുത്ത മാര്‍ച്ചിനുള്ളില്‍ പദ്ധതി വിഹിതം ഉപയോഗിച്ചാല്‍ മതിയാവും.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം 4800 കോടിയില്‍നിന്ന് 5500 കോടിയായി ഉയര്‍ത്തി. ഇതില്‍ 5000 കോടി നിര്‍വഹണത്തിനായിരിക്കും. ബാക്കി 500 കോടി കോര്‍പറേഷനുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും ഖര-ദ്രവ മാലിന്യനിര്‍മാര്‍ജനം, ശ്മശാനം, സെമിത്തേരി, അറവുശാല എന്നിവയുടെ നിര്‍മാണത്തിനായി നല്‍കും. ഇത്തരത്തിലുണ്ടാവുന്ന ചെലവില്‍ 70 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. 30 ശതമാനം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഈ വ്യവസ്ഥയിലാണ് 500 കോടി അധികം നല്‍കുന്നത്. ഇതില്‍ 50 ശതമാനവും മാലിന്യനിര്‍മാര്‍ജനത്തിനാണ്. അതോടൊപ്പം വിവിധ വകുപ്പുകള്‍ അവരുടെ പദ്ധതിവിഹത്തില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണ്ട ഫണ്ട് നല്‍കി അവരുമായി സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള രീതിക്കാണ് ആസൂത്രണബോര്‍ഡ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.
പഞ്ചായത്തുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യം സമ്പൂര്‍ണമായി വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനവും ആസൂത്രണബോര്‍ഡ് കൈക്കൊണ്ടിട്ടുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയിലേറെ നീണ്ടുപോവുന്ന വികസന സെമിനാറുകളും ആസൂത്രണ പ്രക്രിയകളും അവസാനിപ്പിച്ച് സാമ്പത്തിക വര്‍ഷാദ്യം പദ്ധതി നടത്തിപ്പ് ആരംഭിക്കുകയാണു ലക്ഷ്യം. ഇങ്ങനെ വരുമ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നുമാസം കൊണ്ടുതന്നെ പദ്ധതിവിഹിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കാനാവുമെന്നും ആസൂത്രണബോര്‍ഡ് കണക്കുകൂട്ടുന്നു.
Next Story

RELATED STORIES

Share it