സംയുക്ത സൈനികാഭ്യാസത്തില്‍ നിന്നു നേപ്പാള്‍ പിന്മാറി
BY kasim kzm10 Sep 2018 2:39 AM GMT
kasim kzm10 Sep 2018 2:39 AM GMT
കാഠ്മണ്ഡു: പൂനെയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തിലുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളുടെ പുതിയ കൂട്ടായ്മയുടെ പ്രഥമ സംയുക്ത സൈനികാഭ്യാസത്തില്‍ നിന്നു നേപ്പാള്‍ പിന്മാറി. വ്യാപാര പാതകളില്‍ ചൈനയിലെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ നേപ്പാളിന് അനുവാദം ലഭിച്ചതിനു പിന്നാലെയാണ് ഇന്ത്യയുമായുള്ള സൈനികാഭ്യാസത്തില്‍ നിന്നു പിന്മാറാന് നേപ്പാള്‍ തീരുമാനിച്ചത്. മുന്‍നിശ്ചയ പ്രകാരമുള്ള മറ്റു പരിപാടികള്‍ ഉള്ളതുകൊണ്ട് പിന്മാറിയെന്നാണ് നേപ്പാളിന്റെ വിശദീകരണം. നേപ്പാള്‍ സൈനിക മേധാവി ജനറല്‍ പൂര്‍ണ ചന്ദ്ര ഥാപയും ഈ അഭ്യാസത്തിന്റെ സമാപനത്തിന് എത്താനിരുന്നതാണ്. ഈ യാത്രയും റദ്ദാക്കി. ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്റ് ഇക്കണോമിക് കോ-ഓപറഷേന്‍ (ബിംസ്ടെക്) എന്ന ഇന്ത്യ മുന്‍കൈയെടുത്ത് രൂപീകരിച്ച കൂട്ടായ്മയാണ് പൂനെയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഭീകരവിരുദ്ധ സൈനികാഭ്യാസം നടത്തുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മര്, ശ്രീലങ്ക, തായ്ലാന്ഡ് എന്നീ രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുക. മൈലെക്സ്2018 എന്നു പേരിട്ടിരിക്കുന്ന ഈ സൈനികാഭ്യാസത്തിന് നേപ്പാള്‍ മൂന്നു നിരീക്ഷകരെ മാത്രമാണ് അയച്ചിട്ടുള്ളത്. ഓരോ രാജ്യങ്ങളില്‍ നിന്നും 30 സൈനികര്‍ ഉള്‍പ്പെടുന്ന സംഘങ്ങളാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ബിംസ്ടെക് സംയുക്ത സൈനികാഭ്യാസത്തില്‍ നേപ്പാള്‍ പങ്കെടുക്കില്ലെന്നും ഇതു സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനമാണെന്നും പ്രധാനമന്ത്രി കെ പി ഒലി ശര്‍മയുടെ മാധ്യമ ഉപദേശകന് കുന്ദന്‍ ആര്യല്‍ ആണ് അറിയിച്ചത്. ചൈനയോട് ഈയിടെയാ യി കൂടുതല്‍ അടുപ്പം കാണിക്കുന്ന ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്ത്യയിലെ സൈനികാഭ്യാസത്തില്‍ നിന്നു പിന്മാറിയത്. പ്രധാനമന്ത്രി ഒലിയുടെ പാര്‍ട്ടി നേതാക്കളും ശക്തമായി എതിര്‍ത്തിരുന്നു. കാഠ്മണ്ഡുവില്‍ നടന്ന നാലാം ബിംസ്ടെക് ഉച്ചകോടിയില്‍ ഈ സംയുക്ത സൈനികാഭ്യാസം ചര്‍ച്ച ചെയ്യുകയോ അഭിപ്രായൈക്യത്തിലെത്തുകയോ ചെയ്തിരുന്നില്ലെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി പറഞ്ഞിരുന്നു. ബിംസ്ടെക് ഏഴംഗ രാജ്യങ്ങള്‍ ഉള്‍പ്പെട്ട തീര്‍ത്തും ഒരു വികസന കൂട്ടായ്മയാണ്. ഇതു സൈനികാഭ്യാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഈ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത സൈനികാഭ്യാസത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നു ഗ്യാവലി പിന്നീട് പറഞ്ഞു. എന്നാല്‍, ഞങ്ങളതിനെ പിന്തുണച്ചിട്ടില്ലെന്നും ഗ്യാവലി വ്യക്തമാക്കി. നേപ്പാളിലെ ശക്തമായ ഇന്ത്യാ വിരുദ്ധ രാഷ്ട്രീയ വികാരത്തിന്റെ പ്രതിഫലനമായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ചൈനയുടെ നാലു തുറമുഖങ്ങളും മൂന്ന് വിമാനത്താവളങ്ങളും നേപ്പാളിനായി തുറന്നുകൊടുത്ത റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് വന്നത്. ഇതുവരെ ഇന്ത്യന്‍ തുറമുഖങ്ങളായിരുന്നു നേപ്പാളിന്റെ ഏക ആശ്രയം.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT