ഷുക്കൂര്‍ വധം: വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: പട്ടുവം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാന്‍ ഹൈക്കോടതി അനുമതി. പി ജയരാജന്‍, ടി വി രാജേഷ് എന്നിവരുടെ വിചാരണക്കേര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയാണ് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കുന്ന കേസില്‍ തുടര്‍നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ടി വി രാജേഷ് എംഎല്‍എ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിചാരണ തടഞ്ഞ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് ബി കമാല്‍ പാഷ നീക്കിയത്.
തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ (21) 2012 ഫെബ്രുവരി 20നാണ് സിപിഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്. സി പിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പട്ടുവം അരിയിലില്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് സമീപ ഗ്രാമത്തിലെ വയലില്‍ ഷുക്കൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്ന ഷുക്കൂറിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച ശേഷം നേതാക്കളുടെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പി ജയരാജന്‍, ടി വി രാജേഷ് എന്നിവരുള്‍പ്പെടെ 33 പേരാണ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്.
Next Story

RELATED STORIES

Share it