ഷമേജ് വധം: മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശ്ശേരി: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പെരിങ്ങാടി പറമ്പത്തുവീട്ടില്‍ യു സി ഷമേജ് (36) കൊല്ലപ്പെട്ട കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാഹി ചെറുകല്ലായി മലങ്കര വീട്ടില്‍ എം എം ഷാജി (36), പുതിയപറമ്പത്ത് ഷബിന്‍ രവീന്ദ്രന്‍ (27), പള്ളൂര്‍ നടയന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ ഇ കെ പ്രേമരാജും സംഘവും പിടികൂടിയത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലിസ് പറയുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഷമേജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൊടുവാളും പ്രതികള്‍ സഞ്ചരിച്ച ജീപ്പും അന്വേഷണസംഘം കണ്ടെത്തി. കൊടുവാള്‍ ചെറുകല്ലായിലെ കുന്നിന്‍മുകളിലും ജീപ്പ് മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ചുമാണ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 7നു രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. പള്ളൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഷമേജിനെ ഓട്ടോ തടഞ്ഞുനിര്‍ത്തി ഒരു സംഘം വെട്ടിക്കൊന്നത്. ബാബു വധക്കേസില്‍ നേരത്തേ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ബാബു വധം മാഹി പോലിസും ഷമേജ് വധം ന്യൂ മാഹി പോലിസുമാണ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it