ഷമേജ് വധം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

തലശ്ശേരി: ന്യൂ മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു സി ഷമേജ് (36) കൊല്ലപ്പെട്ട കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ന്യൂ മാഹി സ്വദേശികളായ പൈത്തൂല്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (49), ചെറുകല്ലായി പുതിയപറമ്പത്ത് പി സജീഷ് എന്ന ഷാജി (46), കുന്നാകുളം ഹൗസില്‍ കെ രഹിന്‍ എന്ന കുട്ടു (28) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച അര്‍ധരാത്രി മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ ഇ കെ പ്രേമരാജന്‍ പറഞ്ഞു. ഓട്ടോറിക്ഷ ഓടിച്ചുവന്ന ഷമേജിനെ തടഞ്ഞുനിര്‍ത്തി പുറത്തേക്ക് വലിച്ചിറക്കിയത് ഇവരാണ്. പ്രതികളെ തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇക്കഴിഞ്ഞ 19ന് മാഹി ചെറുകല്ലായി മലങ്കര വീട്ടില്‍ എം എം ഷാജി (36), പുതിയപറമ്പത്ത് ഷബിന്‍ രവീന്ദ്രന്‍ (27), പള്ളൂര്‍ നടയന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 7നു രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. പള്ളൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു (47) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഷമേജിനെ ഒരു സംഘം വെട്ടിക്കൊന്നത്.
Next Story

RELATED STORIES

Share it