Flash News

ഷംസുദ്ദീന്‍ പാലത്തിന്റെ അറസ്റ്റ്; വെളിവാക്കുന്നത് സര്‍ക്കാരിന്റെ മുസ്‌ലിം വിവേചനം: പോപുലര്‍ ഫ്രണ്ട്

ഷംസുദ്ദീന്‍ പാലത്തിന്റെ അറസ്റ്റ്; വെളിവാക്കുന്നത് സര്‍ക്കാരിന്റെ മുസ്‌ലിം വിവേചനം: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: സലഫി പ്രാസംഗികന്‍ ഷംസുദ്ദീന്‍ പാലത്തിനെ പ്രസംഗത്തിന്റെ പേരില്‍  അറസ്റ്റ് ചെയ്ത നടപടി വെളിവാക്കുന്നത് സര്‍ക്കാരിന്റെ മുസ്‌ലിം വിവേചനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിദ്വേഷപ്രസംഗം നടത്തി എന്ന കുറ്റം ചുമത്തി 153 എ പ്രകാരമാണ് ഷംസുദ്ദീന്‍ പാലത്തിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതേ വകുപ്പ് ചുമത്തി കേരളത്തില്‍ തന്നെ പലര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘപരിവാര നേതാക്കളായ കെ പി ശശികലയ്ക്കും ഡോ. എന്‍ ഗോപാലകൃഷ്ണനുമെതിരേ 153 എ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും അവര്‍ വിദ്വേഷ പ്രസംഗങ്ങളുമായി സൈ്വരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവായ പ്രവീണ്‍ തൊഗാഡിയക്കെതിരേ ഇതേ വകുപ്പനുസരിച്ചുള്ള കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയൊന്നും പോലിസിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സംഘപരിവാര നേതാക്കള്‍ക്കെതിരേ ഇത്തരം സമീപനം നിലനില്‍ക്കുമ്പോഴാണ് ഇസ്‌ലാമിക പ്രാസംഗികനായ ഷംസുദ്ദീന്‍ പാലത്തിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യുന്നതും ജയിലിലടയ്ക്കുന്നതും. വിശുദ്ധ റമദാനില്‍ പുണ്യകര്‍മമായ ഉംറ നിര്‍വഹിക്കാന്‍ പോകുന്നവഴിയിലാണ് എയര്‍പോര്‍ട്ടില്‍വച്ച് കൊടുംഭീകരരെ പിടികൂടുന്നതുപോലെ ഷംസുദ്ദീന്‍ പാലത്തിനെ അറസ്റ്റ് ചെയ്യുന്നത്. മുസ്‌ലിം സംരക്ഷണം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സിപിഎം ഭരിക്കുമ്പോഴാണ് പ്രകടമായ ഈ വിവേചനം ഉണ്ടായിട്ടുള്ളത്. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന ഈ സമീപനം തിരുത്താന്‍ ഇടുതുപക്ഷം തയ്യാറാവേണ്ടതുണ്ട്. ഒരു വ്യക്തി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ ശിക്ഷിക്കപ്പെടണം. അത് ജാതിയും മതവും നോക്കി മാത്രം നടപ്പിലാക്കുന്ന പ്രവണത കേരളത്തെ വലിയ അപകടത്തിലേക്കാണ് എത്തിക്കുക. മതനിരപേക്ഷത പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മുസ്‌ലിംകളോട് കാണിക്കുന്ന പ്രകടമായ ഈ വിവേചനം പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മത സംഘടനകളും മുഖ്യധാരാ പാര്‍ട്ടികളും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം ഗൗരവതരമാണ്. മുസ്‌ലിംകളോട് കാണിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം സിപിഎം അതിന്റെ വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

[related]
Next Story

RELATED STORIES

Share it