ശിക്ഷിക്കപ്പെട്ടവര്‍ കളിപ്പാവ: കോണ്‍ഗ്രസ്; വാക്‌പോരുമായി കോണ്‍ഗ്രസ്സും ബിജെപിയും

അഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് വിധിയെ തുടര്‍ന്ന് ആരോപണങ്ങളുമായി കോണ്‍ഗ്രസ്സും ബിജെപിയും. സംഭവത്തെ രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഇരു പാര്‍ട്ടികളും. കേസില്‍ ശിക്ഷ ലഭിച്ചവര്‍ നേതാക്കളുടെ കളിപ്പാവകള്‍ മാത്രമാണെന്നും കൂട്ടക്കൊലയ്ക്ക് ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും അധികാരം ആസ്വദിക്കുകയാണെന്നും ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി ആരോപിച്ചു.
വിദ്വേഷം വിതച്ച് രാഷ്ട്രീയ ലാഭത്തിനായി അക്രമികളെ ഉപയോഗിക്കുകയായിരുന്നു ബിജെപി നേതൃത്വം. അക്രമികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയ അവര്‍ രാഷ്ട്രീയ ലാഭമുണ്ടാക്കി അധികാരം നേടി. നിലവില്‍ ശിക്ഷിക്കപ്പെട്ടവരുടെ ജീവിതം ജയിലറയ്ക്കുള്ളിലായപ്പോള്‍, ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തവര്‍ ഇപ്പോഴും അധികാരം ആസ്വദിക്കുകയാണെന്നും ദോഷി പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ്സിന്റെ ആരോപണം ബിജെപി നിഷേധിച്ചു. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് കോണ്‍ഗ്രസ്സിന്റെ ആരോപണം മാത്രമാണെന്ന് ഗുജറാത്ത് ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പ്രതികരിച്ചു. കൂട്ടക്കൊലയ്ക്കു പിന്നില്‍ ഗൂഢാലോചനാ സിദ്ധാന്തം കൊണ്ടുവന്നത് സാമൂഹിക പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദും കോണ്‍ഗ്രസ്സുമാണ്. എന്നാല്‍, ഇത് കോടതി തള്ളുകയായിരുന്നു.
കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നാണ് കോടതി പറഞ്ഞത്. ഇതോടെ ബിജെപിക്കെതിരേ സംഭവത്തെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ക്കാണു തിരിച്ചടിയായിരിക്കുന്നതെന്നും പാണ്ഡെ പറഞ്ഞു.
Next Story

RELATED STORIES

Share it