ശശികപൂറിന് യാത്രാമൊഴി

മുംബൈ: നടനവൈഭവംകൊണ്ട് തലമുറകളെ വിസ്മയിപ്പിച്ച ബോളിവുഡിലെ ഇതിഹാസനടന്‍ ശശികപൂര്‍ ഓര്‍മയായി. കോരിച്ചൊരിയുന്ന മഴയില്‍ സാന്താക്രൂസ് ഹിന്ദു ഇലക്ട്രിക് ശ്മശാനത്തില്‍ സര്‍ക്കാര്‍ ബഹുമതിയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.
ജുഹുവിലെ വസതിയില്‍ നിന്ന് ആംബുലന്‍സിലാണ് മൃതദേഹം ഇന്നലെ ഉച്ചയോടെ ശ്മശാനത്തില്‍ കൊണ്ടുവന്നത്. ബോളിവുഡിലെ പ്രമുഖരും കപൂര്‍ കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ശശികപൂറിനോടുള്ള ആദരസൂചകമായി മൂന്നുവട്ടം വെടിമുഴങ്ങി. തുടര്‍ന്ന് ഒരു നിമിഷം മൗനമാചരിച്ചു.
മഴയും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയും കണക്കിലെടുക്കാതെയാണ് ആരാധകര്‍ കുടചൂടിയും മഴക്കോട്ടു ധരിച്ചും ശ്മശാനത്തിലെത്തിയത്.
അമിതാഭ്ബച്ചന്‍, അഭിഷേക് ബച്ചന്‍, ശ്യാം ബെനഗല്‍, ഷാരൂഖ് ഖാന്‍, സെയ്ഫ്അലിഖാന്‍, അയന്‍ മുഖര്‍ജി, ഹന്‍സല്‍ മേത്ത, നന്ദിതാദാസ്, ലാറ ദന്ത, മഹേഷ് ഭൂപതി, സലിംഖാന്‍, ജാവേദ് അക്തര്‍ തുടങ്ങിയ ബോളിവുഡ്ഡിലെ പ്രമുഖരും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാമദാസ് അത്തവാലെയും മഹാനടന് യാത്രാമൊഴി നല്‍കാനെത്തിയിരുന്നു. അമിതാഭ്ബച്ചന്‍, ശശികപൂറിന്റെ കുടുംബാംഗങ്ങളെ ആശ്ലേഷിക്കുന്നതും കാണാമായിരുന്നു. തന്റെ സഹപ്രവര്‍ത്തകന്റെ വസതിയും ബച്ചന്‍ സന്ദര്‍ശിച്ചു.
നേരത്തെ കപൂറിന്റെ വസതിയില്‍ നടന്ന പ്രാര്‍ഥനായോഗത്തില്‍ സഞ്ജയ് ദത്ത്, നസിറുദ്ദീന്‍ഷാ, അനില്‍ കപൂര്‍, ആമിര്‍ഖാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it