വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിതി: പ്രധാന പ്രതി പിടിയില്‍

മണ്ണഞ്ചേരി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയിലായി. ഇടുക്കി കട്ടപ്പന മുനിസിപ്പാലിറ്റി ആറാം വാര്‍ഡില്‍ പടിഞ്ഞാറെ പൊന്‍പാറയില്‍ അനില്‍കുമാര്‍(46)നെയാണ് മുഹമ്മ പോലിസ് ഇയാളുടെ ഓഫിസില്‍ നിന്ന് പിടികൂടിയത്. കട്ടപ്പനയില്‍ ഫ്രണ്ട്‌സ് ഓട്ടോ കണ്‍സള്‍ട്ട് എന്ന പേരില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തിവരുന്നയാളാണ് അനില്‍കുമാര്‍. ഇയാളില്‍ നിന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ രണ്ടുപേരെ വെള്ളിയാഴ്ച മുഹമ്മയില്‍ പിടികൂടിയിരുന്നു. ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുമ്പോഴാണ് ഡ്രൈവിങ് ബാഡ്ജിന് വേണ്ടി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ടെത്തിയത്.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ചേര്‍ത്തല തൈക്കല്‍ തുമ്പോളിശ്ശേരി വീട്ടില്‍ ജോസഫ്(26),ഏജന്റ് തൈക്കല്‍ ചിറയ്ക്കല്‍ പാടത്ത് റോക്കി(റോബിന്‍ 37)എന്നിവരെയാണ് മുഹമ്മ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.എട്ടാംക്ലാസ് പാസാകാത്ത ജോസഫ് കോട്ടയത്തെ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ മുഹമ്മ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടോടെ മുഹമ്മ പോലിസ് ഇടുക്കിയിലെത്തി കട്ടപ്പനയിലെ ഓഫിസില്‍ നിന്ന് അനില്‍കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പരിശോധനയില്‍ വിവിധ സ്‌കൂളുകളുടെ സര്‍ട്ടിഫിക്കറ്റുകളും സീലും കണ്ടെത്തി. സംഘത്തില്‍ വന്‍ ലോബി ഉള്ളതായി മുഹമ്മ എസ്‌ഐ എം എം ഇഗ്‌നേഷ്യസ് പറഞ്ഞു. തട്ടിപ്പിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പോലിസ് പറഞ്ഞു. എസ്‌ഐമാരായ മഹേശ്വരനും ഷെരീഫും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it