വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേ പോലിസ് ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരല്ലാത്തവര്‍ വാഹനങ്ങളിലും മറ്റും പ്രസ് ബോര്‍ഡ് വച്ച് സഞ്ചരിക്കുന്നതും വ്യാജ തിരിച്ചറിയല്‍കാര്‍ഡ് കൈവശം വയ്ക്കുന്നതും വ്യാപകമായതോടെ അത്തരം തട്ടിപ്പുകള്‍ ക്കെതിരേ കര്‍ശന നടപടിയെടുക്കാനൊരുങ്ങി പോലിസ്. പത്രപ്രവര്‍ത്തകരുടെ സമൂഹത്തിലുള്ള അംഗീകാരങ്ങള്‍ വ്യാപകമായി ചൂഷണംചെയ്യുന്നതായി ആഭ്യന്തരവകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ജില്ലാതല നിരീക്ഷണസമിതി രൂപീകരിക്കും.
ജില്ലാ പോലിസ് മേധാവിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. വിവിധ പ്രാദേശിക ചാനലുകളില്‍ ഉള്‍പ്പെടെ വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും മാസികകളിലും അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്ന ജില്ലാ ലേഖകന്‍മാരുടെ പട്ടിക ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയും പ്രാദേശിക ലേഖകരുടെ വിശദാംശങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയും ശേഖരിക്കും. ഈ സമിതികളില്‍ മാധ്യമപ്രവര്‍ത്തകരാണ് അംഗങ്ങള്‍. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്ന പട്ടിക അനുസരിച്ച് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കാനും പ്രസ് എന്ന ബോര്‍ഡ് വാഹനങ്ങളില്‍ പതിക്കാനും പാടുള്ളൂ. കാമറാമാന്‍മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കും.
മറ്റു സാങ്കേതികപ്രവര്‍ത്തകര്‍, വിനോദ പരിപാടികളിലെ അവതാരകര്‍ എന്നിവര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉണ്ടായിരിക്കില്ല. പ്രസ് എന്ന വ്യാജേന ഇവര്‍ സഞ്ചരിച്ചാല്‍ നടപടി സ്വീകരിക്കും. പിടിക്കപ്പെടുന്ന വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂന്നു വര്‍ഷം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും.
Next Story

RELATED STORIES

Share it