Flash News

വ്യത്യസ്ത വാഹനാപകടങ്ങളില്‍ 5 മരണം

കോട്ടക്കല്‍/പട്ടാമ്പി: ചാവക്കാട്ടും പട്ടാമ്പിയിലുമുണ്ടായ രണ്ടു  വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. ചാവക്കാട്ട് നടന്ന വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. നാലു സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ വാഗണര്‍ കാറും എതിരേ വന്ന ടെംപോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. കാറോടിച്ചിരുന്ന മുഹമ്മദ് ഷാഫി (28), പിതാവ് അബ്ദുര്‍റഹ്മാന്‍ (65) എന്നിവരാണു മരിച്ചത്. കാറില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മരുമക്കളായ ഫൈറുന്നീസ (21), ഫാരിദ ഫര്‍സാന (22), അബ്ദുര്‍റഹ്മാന്റെ ഭാര്യ റുഖിയ (55), മകള്‍ ജുമൈരിയ്യ (17), മുഹമ്മദ് ഫസ്ബിന്‍ (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് പോയി മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.
പട്ടാമ്പിയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ കാറിടിച്ചാണ് സുഹൃത്തുക്കളായ ഫുട്‌ബോള്‍ താരങ്ങളും ഇവരിലൊരാളുടെ മാതാവും മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലായ പേങ്ങാട്ടിരി ഹൗസില്‍ അജ്മല്‍ പേങ്ങാട്ടിരി (23), അജ്മലിന്റെ മാതാവ് സുഹ്‌റ (45), അജ്മലിന്റെ സുഹൃത്ത് പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി കാരയില്‍ അഷ്‌റഫിന്റെ മകന്‍ പാലൂരില്‍ താമസിക്കുന്ന സല്‍മാന്‍ ജസീം എന്ന സുല്‍ത്താന്‍ (23) എന്നിവരാണ് മരിച്ചത്. മേലെ പട്ടാമ്പി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിറകിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍യാത്രികരായ അജ്മലിന്റെ സഹോദരി റജീന (30), ഇവരുടെ മകന്‍ റഫ്‌നാസ് (12), സല്‍മാന്റെ മാതാവ് ജസീന എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അജ്മലും സല്‍മാനും ഷൊര്‍ണൂര്‍ സോക്കര്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ കളിക്കാരാണ്. ഇവര്‍ കൊച്ചിയിലെ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പകുതിഭാഗവും ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അജ്മലിന്റെയും മാതാവ് സുഹ്‌റയുടെയും മൃതദേഹങ്ങള്‍ പേങ്ങാട്ടിരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
Next Story

RELATED STORIES

Share it