ernakulam local

വ്യത്യസ്ത വാഹനാപകടങ്ങളിലെ മരണം മൂവാറ്റുപുഴയെ ദു:ഖത്തിലാക്കി

മൂവാറ്റുപുഴ: വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേരുടെ മരണം മൂവാറ്റുപുഴയെ ദുഖസാന്ദ്രമാക്കി. ഇന്നലെ പുലര്‍ച്ചെ തമിഴ്‌നാട്ടിലും പെരുമ്പാവൂരിലുമുണ്ടായ അപകടങ്ങളില്‍ ബാലികയും യുവാവും മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ കാര്‍ മരത്തിലിടിച്ച് പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ചെളിക്കണ്ടത്തില്‍ മക്കാരിന്റെ മകന്‍ മാഹിന്‍ഷാ(27)യാണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന പാലക്കോട്ടില്‍ ഇര്‍ഷാദിന് പരിക്കേറ്റു. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞാണ് പുളിഞ്ചോട് കിളിയനാല്‍ ദിയസാറ(ഒമ്പത്) ശനിയാഴ്ച അര്‍ധരാത്രിയോടെ മരിച്ചത്. രണ്ട് അപകടങ്ങളുടെയും ഞെട്ടല്‍ മാറുംമുമ്പെയാണ് നഗരത്തിലെ വാഴപ്പിള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്നോടെയുണ്ടായ അപകടത്തില്‍ ചെറുവട്ടൂര്‍ വട്ടപ്പാറ അലിയാര്‍(52) മരിച്ചത്. ബാംഗ്ലൂരില്‍ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങി മടങ്ങുന്നതിനിടെയാണ് മാഹിന്‍ ഷായുടെ വാഹനം അപകടത്തില്‍പെട്ടത്. നിരവധി സൗഹൃദ് ബന്ധങ്ങളുണ്ടായിരുന്ന മാഹിന്‍ഷാ നാട്ടില്‍ പ്രിയങ്കരനായിരുന്നു. മരണവിവരമറിഞ്ഞ് വന്‍ ജനാവലിയാണ് വീട്ടിലെത്തിയിരുന്നത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം മലയാറ്റൂര്‍ തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന ദിയ സാറയും ബന്ധുവായ സ്ത്രീയുമാണ് ഓട്ടോറിക്ഷ കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്. നഗരത്തിലെ വെള്ളൂര്‍ക്കുന്നത്ത് വര്‍ഷങ്ങളായി തട്ടുകട നടത്തി ഉപജീവനം നടത്തിവരികയായിരുന്നു അലിയാര്‍. സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ലോറി അലിയാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലിടിച്ച് ദാരുണ മരണം സംഭവിച്ചത്. ഒന്നിനുപുറകെ ഒന്നായി മരണവാര്‍ത്തയെത്തിയതോടെ നാടെങ്ങും ദുഖസാന്ദ്രമായി. മാഹിന്‍ഷായുടെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ച് പേഴയ്ക്കാപ്പിള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
Next Story

RELATED STORIES

Share it