Flash News

വേണുവിനും മധുവിനും എതിരേയുള്ളത് ഏകാധിപത്യ നടപടികള്‍ : ഉമ്മന്‍ചാണ്ടി

വേണുവിനും മധുവിനും എതിരേയുള്ളത് ഏകാധിപത്യ നടപടികള്‍ : ഉമ്മന്‍ചാണ്ടി
X
  തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ വേണു ബാലകൃഷ്ണനെതിരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വി മധുവിന്റെയും പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച  നടപടികള്‍ മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പാടേ നിഷേധിക്കുന്ന ഏകാധിപത്യ നടപടികളാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്‍കി. മതസ്പര്‍ധ വളര്‍ത്തി എന്നാരോപിച്ച് വേണുവിനെതിരേ ചാര്‍ജ് ചെയ്ത കേസ് ഉടന്‍ പിന്‍വലിക്കുകയും ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ച് മധുവിനെ സസ്‌പെന്‍ഡു ചെയ്ത നടപടി ഉടന്‍ റദ്ദാക്കുകയും വേണം. ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നടത്തിയ ഒരു പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തി എന്നാരോപിച്ചാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം  ജാമ്യമില്ലാ വകുപ്പിട്ട് വേണുവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഇതനുസരിച്ച് ചാനല്‍ ചര്‍ച്ച നയിക്കുന്നതിനിടയില്‍ പോലും വേണുവിനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയാല്‍ അത്ഭുതപ്പെടേണ്ടതില്ല. പത്രങ്ങളില്‍ എഴുതപ്പെടുന്ന വാര്‍ത്തകളുടെയും ചാനലുകളില്‍ പറയപ്പെടുന്ന വാക്കുകളുടെയും അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പോയാല്‍ ദേശാഭിമാനിയിലും കൈരളിയിലും മറ്റും ജോലി ചെയ്യുന്ന എത്ര മാധ്യമ പ്രവര്‍ത്തകര്‍ ഇതിനോടകം ജയിലില്‍ പോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോയെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഏറ്റവും സുന്ദരമായ ആശയങ്ങളാണ് മതേതരത്വം, ജനാധിപത്യം, സോഷ്യലിസം, അഭിപ്രായസ്വാതന്ത്യം തുടങ്ങിയവ. അതിന് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും അടുത്തകാലത്തുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തിലും നമ്മുടെ സംസ്ഥാനത്തും പുതിയ പ്രവണതകള്‍ മുളപൊട്ടിയിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ ഏതു രീതിയിലും ഇല്ലാതാക്കുന്ന രീതിയില്‍ അസഹിഷണുത പത്തിവിടര്‍ത്തി ആടുകയാണ്. വേണുവിനെതിരേ എടുത്തിരിക്കുന്ന കേസും അസഹിഷ്ണുതയുടെ  ഭാഗമാണ്.  തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ വി മധുവിനെ സസ്‌പെന്‍ഡ് ചെയ്തത് തികച്ചും ബാലിശമായ കാരണത്തിന്റെ പേരിലാണ്. പോലിസ് മര്‍ദിച്ചു കൊന്ന  കെവിന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുമെന്നു സിപിഎം സംസ്ഥാന  സെക്രട്ടറി പ്രഖ്യാപിച്ചപ്പോള്‍, ഇങ്ങനെ ജോലി കൊടുക്കാന്‍ തുടങ്ങിയാല്‍ പിഎസ്‌സി ടെസ്റ്റ് എഴുതുന്നവര്‍ എന്തു ചെയ്യും എന്നു പരാമര്‍ശമുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് മധുവിനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതു തന്നെ ഈ പോസ്റ്റിട്ട് ഏറെ നാള്‍ കഴിഞ്ഞാണ്. മേലുദ്യോഗസ്ഥരെ ധിക്കരിക്കുന്നതിനെതിരേയുള്ള വകുപ്പാണ് സര്‍വീസ് ചട്ടത്തിലെ 60 എ.  പാര്‍ട്ടി സെക്രട്ടറിയുടെ പേരു പരാമര്‍ശിച്ചാല്‍പോലും 60 എ പ്രകാരം നടപടിയെടുക്കുന്ന  സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നു ഖേദത്തോടെ ചൂണ്ടിക്കാട്ടട്ടെ. അംഗപരിമിതനായ മധുവിനെതിരായ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിച്ച് സസ്‌പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുകയും നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തുതന്നെ പുന:പ്രവേശനം നല്‍കുകയും വേണം. സര്‍ക്കാരുകള്‍ വരുകയും പോകുകയും ചെയ്യുമായിരിക്കും. പക്ഷേ, മാധ്യമസ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ സ്ഥായിയായി നിലനില്‍ക്കേണ്ടവയാണ്. അവയ്ക്കു ഭംഗം വരാതെ കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ കടമയാണെന്ന് ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it