Flash News

വെറ്റ് ലീസ് കരാര്‍ : സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസ്സുകള്‍ ഇന്നു നിരത്തിലേക്ക്



തിരുവനന്തപുരം: കെഎസ്ആര്‍ടിസി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസ്സുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി അഞ്ചു ബസ്സുകള്‍ ഫഌഗ് ഓഫ് ചെയ്യും. പ്രീമിയം ക്ലാസ് ബസ്സുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംരംഭം. ബംഗളൂരു, ചെന്നൈ, മംഗളൂരു, മണിപ്പാല്‍, സേലം, മധുര റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് വാടക ബസ്സുകള്‍ ഓടിക്കുക. അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ പിന്‍വലിച്ച് ഇവിടെ കോര്‍പറേഷന്‍ വാടകയ്ക്ക് എടുക്കുന്ന ആഡംബര ബസ്സുകളാവും ഇനി ഓടുക. ഇതിനായി സ്‌കാനിയ കമ്പനിയുമായാണ് കോര്‍പറേഷന്‍ ധാരണയിലെത്തിയത്. ബസ്സും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലാണു പദ്ധതി. കണ്ടക്ടറും ഡീസലും കെഎസ്ആര്‍ടിസി വകയായിരിക്കും. ആദ്യഘട്ടത്തില്‍ 10 ബസ്സുകളും രണ്ടാംഘട്ടത്തില്‍ 15 ബസ്സുകളും നിരത്തിലിറങ്ങും. അറ്റകുറ്റപ്പണികള്‍, ടോള്‍, പെര്‍മിറ്റ് തുടങ്ങിയവ സ്വകാര്യബസ് കമ്പനിയുടെ ചുമതലയില്‍ ആയിരിക്കും. വാടക സംവിധാനം ലാഭകരമെന്നു കണ്ടാല്‍ പദ്ധതി മറ്റു ദീര്‍ഘദൂര റൂട്ടുകളിലേക്കും വ്യാപിപ്പിക്കും. പുതിയ ബോഡി കോഡ് വ്യവസ്ഥയുള്ള 46 സീറ്റുകളാവും ഒരു ബസ്സിലുള്ളത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വീസ് സംവിധാനവും ഉണ്ടായിരിക്കും. കിലോമീറ്ററിന് 23 രൂപ മുതല്‍ വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തില്‍ 10 സ്‌കാനിയ ബസ്സുകള്‍ ഉപയോഗിച്ച് അഞ്ചു സര്‍വീസുകളാണ് ഓപറേറ്റ് ചെയ്യുക. ഒരു സ്‌പെയര്‍ ബസ്സും കരാറുകാരന്‍ നല്‍കും. ഉച്ചയ്ക്കു ശേഷം 2 മണി, 3.15, 5.00, 7.30 സമയങ്ങളില്‍ ബംഗളൂരുവിലേക്കു സര്‍വീസുകള്‍ ഉണ്ടാവും. കൊല്ലൂര്‍ മൂകാംബികയിലേക്കു വൈകീട്ട് നാലിനാണു സര്‍വീസ്. ബംഗളൂരുവിലേക്ക് അഞ്ചിനും 7.30നും തിരിക്കുന്ന ബസ്സുകള്‍ വ്യവസായ മേഖലയായ പീനിയ വരെ സര്‍വീസ് നടത്തും. ഉച്ചയ്ക്ക് രണ്ടിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ബസ് രാവിലെ 4:40നു ബംഗളൂരുവില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറിന് ഇതേ ബസ് കോഴിക്കോടേക്ക് പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിന് ഈ ബസ്സ് കോഴിക്കോട്ടുനിന്നും തിരിച്ചു രാത്രി 8:30നു ബംഗളൂരുവില്‍ എത്തിച്ചേരും. കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കു പഠനത്തിനും ജോലിക്കും എത്തുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാവും ഈ സര്‍വീസുകളെന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. കൂടുതലായി ഇത്തരം ഇന്റര്‍ സ്‌റ്റേറ്റ് സര്‍വീസുകള്‍ നടത്തിയെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനാവൂ. ലാഭകരമെന്നു ബോധ്യപ്പെട്ടാല്‍ മലയാളികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിലേക്കു സര്‍വീസ് നടത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.അതേസമയം, സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയാണ് ഈ നീക്കമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എഐടിയുസി) ചൂണ്ടിക്കാട്ടി. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്നു കരിദിനം ആചരിക്കാനും ബസ്സുകള്‍ കടന്നുപോവുന്ന യൂനിറ്റുകളില്‍ പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനും യൂനിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it