വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു

തിരുവനന്തപുരം: വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് നാഗര്‍കോവില്‍ സ്വദേശി മുരുകന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ നിഷേധിച്ചപ്പോള്‍ രേഖകള്‍ പ്രകാരം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട്. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് അയച്ച റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മുരുകന്റെ മരണത്തില്‍ ചികില്‍സാ പിഴവുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ മെഡിക്കല്‍ ബോര്‍ഡിന് ലഭ്യമാക്കിയ രേഖകള്‍ പ്രകാരം അത്യാഹിത വിഭാഗത്തിലുള്ള ഓപറേഷന്‍ തിയേറ്ററില്‍ ഒരു വെന്റിലേറ്റര്‍ മറ്റൊരു രോഗിക്ക് വേണ്ടി റിസര്‍വ് ചെയ്തിരുന്നതായി പറയുന്നു. ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ മറ്റൊരു ട്രാന്‍സിറ്റ് വെന്റിലേറ്ററും ലഭ്യമായിരുന്നു. മുരുകന് ചികില്‍സ നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ലഭ്യമല്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
തങ്ങള്‍ വെന്റിലേറ്റര്‍ അന്വേഷിക്കുമ്പോള്‍ മുരുകനെ കൊണ്ടുവന്ന ആംബുലന്‍സ് രോഗിയുമായി പുലര്‍ച്ചെ മൂന്നരയോടെ മെഡിക്കല്‍ കോളജില്‍ നിന്നു പോയതായി മെഡിക്കല്‍ കോളജ് ജീവനക്കാര്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
71 വെന്റിലേറ്ററുകളില്‍ 15 എണ്ണം ഒഴിവുണ്ടായിരുന്നു. അവ സ്റ്റാന്റ്‌ബൈ വെന്റിലേറ്ററായി സൂക്ഷിക്കുകയായിരുന്നു. ഇക്കാര്യം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ രേഖകളില്‍ ഉള്ളതായും റിപോര്‍ട്ടില്‍ പറയുന്നു. 2017 ആഗസ്ത് 7ന് പുലര്‍ച്ചെ ഒരുമണിക്കാണ് വാഹനാപകടത്തില്‍ അത്യാസന്നനിലയിലായ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മുരുകന് യഥാസമയം ചികില്‍സ ലഭ്യമാക്കിയിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it