വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

ചിറയിന്‍കീഴ്: കയര്‍ത്തൊഴിലാളിയായ വൃദ്ധയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. അഞ്ചുതെങ്ങ് ഒന്നാംപാലം സ്വദേശി അനസാ (29)ണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് കടയ്ക്കാവൂര്‍ സിഐ അറിയിച്ചു. പീഡനത്തിനിരയായ വൃദ്ധ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
2011ല്‍ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരില്‍ അനസിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് 68കാരിയായ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ പീഡിപ്പിച്ചത്. അക്രമികളുടെ ഭീഷണിയുള്ളതായി ഒരുമാസം മുമ്പ് വൃദ്ധ പോലിസില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലിസ് വലയിലാവുന്നത്.
പീഡനത്തെത്തുടര്‍ന്ന് അവശനിലയിലായിരുന്ന വൃദ്ധ ഇപ്പോഴും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. നെടുങ്ങണ്ടയിലെ കുടുംബവീട് വൃത്തിയാക്കുന്നതിനെത്തിയ വൃദ്ധയാണ് ക്രൂരമായ പീഡനത്തിനിരയായത്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് അക്രമി അകത്തുകടന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അക്രമി നശിപ്പിച്ചിരുന്നു. സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വൃദ്ധ പോലിസില്‍ പരാതിപ്പെട്ടു.
അവശനിലയിലായ വൃദ്ധ രാവിലെ അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ നഷീദയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചികില്‍സാ ചുമതല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള മെഡിക്കല്‍ പരിശോധനാഫലം പുറത്തുവരാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഗീത പറഞ്ഞു.
Next Story

RELATED STORIES

Share it