Cricket

വീര ചരിത്രം ഇന്ത്യ

വീര ചരിത്രം ഇന്ത്യ
X


ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി തിരിച്ചടിച്ച്  ലങ്ക മൂന്നാം ടെസ്റ്റില്‍  സമനില പിടിച്ചെടുത്തെങ്കിലും ചരിത്ര നേട്ടത്തോടെ ടീം ഇന്ത്യ. പരമ്പര നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയമാണ് നേടിയത്.  മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ശ്രീലങ്കയെ 1-0ത്തിനു തോല്‍പ്പിച്ചാണ് ഇന്ത്യ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.  ഒന്‍പത് ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2015ലെ ശ്രീലങ്കന്‍ പര്യടനം മുതലാണ് ഇന്ത്യ തുടര്‍ച്ചയായി ടെസ്റ്റ് പരമ്പരകള്‍ ജയിച്ചു തുടങ്ങിയത്. 2005-08 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയ ഒന്‍പതു പരമ്പരകള്‍ തുടര്‍ച്ചയായി വിജയിച്ചിരുന്നു. ഇതേ റെക്കോഡിനൊപ്പമാണ് ഇന്ത്യയും എത്തിച്ചേര്‍ന്നത്. വരുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര കൂടി നേടിയാല്‍ വിരാട് കോഹ്ലിക്കും സംഘത്തിനും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ കഴിയും.അഞ്ചാം ദിനം കളിയവസാനിച്ചപ്പോള്‍ ധനഞ്ജയ ഡി സില്‍വയുടെ സെഞ്ചുറി മികവിലാണ് മൂന്നാം ടെസ്റ്റില്‍ ലങ്ക ഇന്ത്യയെ സമനിലയില്‍ തളച്ചത്. കളിയവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. 188 പന്തുകളിലാണ് ധനഞ്ജയ ഡി സില്‍വ സെഞ്ചുറി കടന്നത്. 219 പന്തില്‍ 119 റണ്‍സെടുത്തായിരുന്നു ധനഞ്ജയയുടെ മടക്കം. 219 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഡിസില്‍വയുടെ ഇന്നിങ്‌സ്. ഡിസില്‍വക്കു പിന്തുണയുമായി ടെസ്റ്റിലെ തുടക്കക്കാരനായ റോഷന്‍ സില്‍വയും അര്‍ധ സെഞ്ചുറി നേടി. 154 പന്തില്‍ 74 റണ്‍സ് നേടി റോഷന്‍ പുറത്താകാതെ നിന്നു. ഇവരെക്കൂടാതെ നിരോഷന്‍ ഡിക്ക്വെല്ല(44*),ദിനേശ് ചന്ദിമല്‍(36) എന്നിവരും ലങ്കന്‍ നിരയില്‍ തിളങ്ങി. ശ്രീലങ്കന്‍ നിരയില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമാണ് അവസാനദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വീഴ്ത്താന്‍ സാധിച്ചത്. എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലുമാണ് പുറത്തായ ശ്രീലങ്കന്‍ താരങ്ങള്‍. ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലിനെ ആര്‍. അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 90 പന്തില്‍ 36 റണ്‍സുമായാണ് ചണ്ഡിമലിന്റെ മടക്കം. ഒരു റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിങ്ക്യ രഹാനെ ക്യാച്ചെടുത്ത് പുറത്താക്കി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ് അവസാന ദിവസം ലങ്ക ബാറ്റിങ് പുനഃരാരംഭിച്ചത്. ഇന്ത്യ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്താണ് ഇന്ത്യ ലങ്കയ്ക്കു മുന്നില്‍ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ (91 പന്തില്‍ 67) ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (58 പന്തില്‍ 50), രോഹിത് ശര്‍മ (49 പന്തില്‍ പുറത്താകാതെ 50) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ചേതേശ്വര്‍ പൂജാര 66 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 12 പന്തില്‍ ഒന്‍പതു റണ്‍സുമായി മടങ്ങിയപ്പോള്‍, അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. 37 പന്തില്‍ 10 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. രവീന്ദ്ര ജഡേജ നാലു റണ്‍സോടെ പുറത്താകാതെ നിന്നു. ഈ പരമ്പരയിലാകെ 610 റണ്‍സ് നേടിയ കോഹ്‌ലി, മൂന്നു മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറി. അതേസമയം, പരമ്പരയിലാകെ 17 റണ്‍സ് മാത്രം നേടിയ അജിങ്ക്യ രഹാനെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. അഞ്ച് ഇന്നിങ്‌സുകളില്‍ ബാറ്റു ചെയ്ത രഹാനെ 4, 0, 2, 1, 10 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്ത റണ്‍സ്. വിരാട് കോഹ്‌ലിയെയാണ് പരമ്പരയിലെ താരവും കളിയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 536/7 ഡിക്ലയേര്‍ഡ്, രണ്ടാം ഇന്നിംഗ്‌സ് 246/5 ഡിക്ലയേര്‍ഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ് 373, രണ്ടാം ഇന്നിംഗ്‌സ് 299/5. ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ-ശ്രീലങ്ക ഏകദിനപരമ്പരക്ക് ഈ മാസം പത്തിന് ധര്‍മശാലയില്‍ തുടക്കമാവും. മൂന്നു മല്‍സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
Next Story

RELATED STORIES

Share it