വീട് കുത്തിത്തുറന്ന് 52 പവനും 70,000 രൂപയും കവര്‍ന്നു

പെരിന്തല്‍മണ്ണ: രാമപുരത്തിന് സമീപം പനങ്ങാങ്ങരയില്‍ വീട് കുത്തിത്തുറന്ന് 52 പവന്‍ സ്വര്‍ണാഭരണങ്ങളും എഴുപതിനായിരം രൂപയും കവര്‍ന്നു. പനങ്ങാങ്ങര ജിഎല്‍പി സ്‌കൂളിന് സമീപം താമസിക്കുന്ന തെക്കേടത്ത് മുഹമ്മദ് സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും സഹോദരിയുടെയും സഹോദരീ പുത്രിയുടെയും സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷണം പോയിട്ടുള്ളത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണ വിവരം അറിയുന്നത്. അടുക്കളയുടെ പുറത്തുള്ള പൂട്ടിയിട്ട ഗ്രില്‍ വാതില്‍ പൂട്ട് തുറന്ന നിലയിലും, അടുക്കളവാതിലിന്റെ കൊളുത്ത് കമ്പി ഉപയോഗിച്ച് തകര്‍ത്തുമാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്.
പെരിന്തല്‍മണ്ണ സിഐ കെ എം ബിജു, മങ്കട എസ് ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it