വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: യുവാവ് അറസ്റ്റില്‍

ചേലക്കര: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പരക്കാട് കല്ലായില്‍ മുഹമ്മദ് ഷാഫി(31)യാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ചീരക്കുഴിയിലെ ബന്ധുവീട്ടില്‍ നിന്ന് ഡിവൈഎസ്പി പി വിശ്വംഭരന്‍, സിഐ സി വിജയകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ അപ്പോഴത്തുപടി രുഗ്മിണി(49)യെ തിങ്കളാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണു യുവാവ് അറസ്റ്റിലായത്. മരിച്ച രുഗ്മിണിയും പ്രതിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഒരുവര്‍ഷത്തോളമായി ഒരുമിച്ചാണ് താമസം. ബന്ധത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരുമായി ഇവര്‍ അകല്‍ച്ചയിലായിരുന്നു. ഇടയ്ക്കിടെ ഇരുവരും തമ്മില്‍ കലഹം ഉണ്ടാവാറുണ്ടായിരുന്നു. വീട്ടമ്മയുടെ മരണദിവസവും വഴക്കുണ്ടായതായി പറയുന്നു. പുറത്തുപോയ പ്രതി തിരിച്ചെത്തിയപ്പോള്‍ രുഗ്മിണിയെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ ഇവരെ താഴെയിറക്കി കട്ടിലില്‍ കിടത്തിയശേഷം മാറ്റാരെയും അറിയിക്കാതെ പുറത്തുപോവുകയും കുറേ കഴിഞ്ഞ് തിരിച്ചെത്തി മരണം സ്ഥിരീകരിച്ചതോടെ രുഗ്മിണിയുടെ ഫോണുമായി മുങ്ങുകയുമായിരുന്നു. തമിഴ്‌നാട്ടിലേക്കു മുങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടിലെത്തിയത്. പോലിസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പിടികൂടിയത്. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. ആത്മഹത്യ പ്രേരണക്കുറ്റം, തെളിവുനശിപ്പിക്കല്‍ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it