Idukki local

വീട്ടമ്മയെ ഭീഷണിപ്പെടുത്തി 15 പവന്‍ സ്വര്‍ണം തട്ടി



കട്ടപ്പന: വീട് കുത്തിത്തുറന്ന മുഖംമൂടിധാരികള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി 15 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു.  കട്ടപ്പനയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചേയാണു സംഭവം. അയ്യപ്പന്‍കോവിലില്‍ ഫോറസ്റ്റ് ബീറ്റ് ഓഫിസറായ കട്ടപ്പന ചെറുകുന്നേല്‍ ജോജി ജോസഫിന്റെ ഭാര്യ ഡോളിയെ കമ്പിവടി കാട്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം തട്ടിയെടുത്തത്. ഡോളിയുടെ കൈയ്യിലും കഴുത്തിലും ധരിച്ച സ്വര്‍ണാഭരണങ്ങളും കമ്മലും ഊരി വാങ്ങുകയും താക്കോല്‍ കൈവശപ്പെടുത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന മക്കളുടെ സ്വര്‍ണവും കവര്‍ന്നാണ് സംഘം കടന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്റിന് സമീപം നാടിനെ നടുക്കിയ മോഷണം.ഡോളിയും പിതാവ് പാപ്പച്ചനും മാത്രമാണ് വിട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ പിന്‍ഭാഗത്തെ കതക് കുത്തിത്തുറന്ന് അകത്ത് കയറിയ രണ്ട് മോഷ്ടാക്കളില്‍ ഒരാള്‍ മുഖം തുണികൊണ്ട് മറച്ചിരുന്നു. മോഷ്ടാക്കള്‍ ഡോളി കിടന്ന മുറി കുത്തിത്തുറന്ന് അകത്ത് കയറി. മോഷ്ടാക്കളെ കണ്ട് ഭയന്ന ഡോളി മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. ഫോണ്‍ പിടിച്ചു വാങ്ങിയ മോഷ്ടാവ് ശബ്ദിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി  ആഭരണങ്ങള്‍ ഊരി വാങ്ങി. വളകള്‍ മോഷ്ടാവ് തന്നെ ബലമാരി ഊരിയെടുത്തതിനാല്‍ കൈയില്‍ മുറിവുണ്ടായി. തുടര്‍ന്ന് കുട്ടികളുടെ ഉള്‍പ്പെടെ ആഭരണങ്ങളും കൈക്കലാക്കി. മുറി പുറത്ത് നിന്നുപൂട്ടിയ ശേഷം അടുക്കളയില്‍ എത്തിയ മോഷ്ടാക്കള്‍ അവിടെ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ പുറത്ത് കൊണ്ട് പോയി ഭക്ഷിച്ച ശേഷമാണ് പോയത്. ഈ സമയമെല്ലാം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ജോജിയുടെ പിതാവ് പാപ്പച്ചന്‍ അറിഞ്ഞില്ല. പുലര്‍ച്ചെ ആറോടെ ഉണര്‍ന്ന പാപ്പച്ചന്‍ ഡോളിയെ കാണാത്തതിനാല്‍ അന്വേഷിച്ച് മുറിയിലെത്തി. പുറത്ത് പൂട്ടിയിരിക്കുന്നതുകണ്ട് ഓടാമ്പല്‍ നീക്കി തട്ടി വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. ജോജിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അയല്‍വാസിയായ യുവതിയെയും കൂട്ടി ഓട്ടോയില്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫിസിലെത്തി ജോജിയെ അറിയിക്കുകയായിരുന്നു. ജോജിയാണ് കട്ടപ്പന പോലിസില്‍ അറിയിച്ചത്. കട്ടപ്പന സി.ഐ. അനില്‍കുമാര്‍, എസ്.ഐ. മുരുകന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇടുക്കിയില്‍ നിന്ന് വിരലടയാള വിദഗ്ധരും പോലിസ് നായയും സ്ഥലത്തെത്തി. മോഷ്ടാക്കള്‍ വലിച്ചെറിഞ്ഞ ഡോളിയുടെ മൊബൈല്‍ ഫോണ്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന് കണ്ടെടുത്തു.
Next Story

RELATED STORIES

Share it