വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊന്ന്കത്തിച്ച സംഭവം; മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയെ വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പേരൂര്‍ക്കട അമ്പലമുക്ക് മണ്ണടി ലെയിന്‍ ഹൗസ് നമ്പര്‍11 ദ്വാരകയില്‍ ദീപാ അശോകി(50)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് മകന്‍ അക്ഷയിനെ പോലിസ് അറസ്റ്റ് ചെയ്തത്. മാതാവിന്റെ സ്വഭാവശുദ്ധിയിലുള്ള സംശയവും സാമ്പത്തിക തര്‍ക്കങ്ങളുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ അക്ഷയ്‌യുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതോടെ പോലിസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തായത്. ക്രിസ്മസ് തലേന്നായിരുന്നു സംഭവം. കഴിഞ്ഞ രണ്ടുദിവസമായി ഇയാള്‍ പോലിസ് കസ്റ്റഡിയിലായിരുന്നു. ഇരുനില വീട്ടില്‍ ദീപയും മകനും മാത്രമാണ് താമസിച്ചിരുന്നത്. ദീപയുടെ ഭര്‍ത്താവും മകളും വിദേശത്താണ്. മാതാവുമായി നല്ല ബന്ധത്തിലല്ലായിരുന്ന അക്ഷയ് ലഹരിക്കടിമയാണ്. എല്‍ഐസി ഏജന്റുകൂടിയായ ദീപയുടെ സ്വഭാവത്തില്‍ അക്ഷയ്ക്ക് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ദീപയും അക്ഷയും തമ്മില്‍ വഴക്കുണ്ടായിരുന്നു. എന്‍ജിനീയറിങിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷന് പോവാന്‍ 18,000 രൂപ നല്‍കാത്തതിനെ ചൊല്ലി സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വാക്കേറ്റത്തിനിടെ അമ്മയെ തറയില്‍ തള്ളിയിട്ട അക്ഷയ് കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ ചപ്പുചവറുകള്‍ കത്തിക്കാന്‍ എടുത്തിരുന്ന കുഴിയിലേക്കിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it