Idukki local

വീട്ടമ്മയുടെ കൊലപാതകം; പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയിലെന്നു സൂചന



കട്ടപ്പന: വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയിലായെന്നു സൂചന. വെള്ളയാംകുടി വിഘ്‌നേഷ്ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തി(48)യാണ് കഴിഞ്ഞദിവസം രാത്രി വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലെത്തിയ രണ്ടു പുരുഷന്‍മാരെയും ഒരു സ്ത്രീയേയും തമിഴ്‌നാട്ടില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയെന്നു വവരമുണ്ട്. പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ബെഡ്ഷീറ്റ് കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായാണു പ്രാഥമിക നിഗമനം. കട്ടിലിലെ തലയിണയില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരില്‍ താമസിക്കുന്ന മൂത്തമകള്‍ സുജിതയുടെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് ഇളയമകന്‍ വിഷ്ണുവിനൊപ്പം വാസന്തി വെള്ളയാംകുടിയിലെ വീട്ടിലെത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വിഷ്ണു തമിഴ്‌നാട്ടിലെ കോളജിലേക്കു മടങ്ങുന്നതിനു മുമ്പ് അപരിചിതരായ രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയും വീട്ടില്‍ എത്തിയിരുന്നു. വൈകീട്ട് നാലോടെ ഭര്‍ത്താവ് മുരുകന്‍ വാസന്തിയെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. മരപ്പണിക്കാരനായ മുരുകന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് വാസന്തി കൊല്ലപ്പെട്ടത് അറിയുന്നത്. കട്ടപ്പന സിഐ വി എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it