വീടിനുള്ളില്‍ വീട്ടമ്മ കൊലപ്പെട്ട നിലയില്‍

പറവൂര്‍: പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫിസിനു സമീപം പാലാട്ടി വീട്ടില്‍ പരേതനായ ഡേവിസിന്റെ ഭാര്യ മോളി (60) യെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തിയ ശേഷം കഴുത്തില്‍ തുണികൊണ്ട് മുറുക്കി കൊല പ്പെടുത്തു കയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സമീപത്ത് താമസിച്ചിരുന്ന അസം സ്വദേശിയായ മുന്ന(26)യെയും ഇയാളുടെ മൂന്നു സുഹൃത്തുക്കളെയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഭിന്നശേഷിക്കാരനായ മകന്റെ ഒപ്പമാണ് മോളി താമസിച്ചിരുന്നത്. പുലര്‍ച്ചെ മകന്‍ അപ്പുവാണ് അനക്കമില്ലാതെ കിടക്കുന്ന അമ്മയെ കണ്ടത്. തുടര്‍ന്ന് പലവട്ടം അപ്പു മോളിയെ കുലുക്കി വിളിച്ചിട്ടും എഴുന്നേല്‍ക്കാതായതോടെ അയല്‍വീട്ടില്‍ പോയി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളാണ് പോലിസില്‍ വിവരമറിയിച്ചത്. ഉടന്‍ പോലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി മുന്ന (26) യെയും മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. മോളിയുടെ വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്നവരാണിവര്‍. 15 വര്‍ഷമായി കേരളത്തില്‍ കഴിയുന്ന മുന്ന ആറുമാസം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. സമീപത്തെ ഒരു കോഴിക്കടയിലും കുറുമ്പതുരുത്തിലെ ഒരു അരിക്കടയിലുമായി ജോലി ചെയ്ത് വരുകയായിരുന്ന ഇയാള്‍ മലയാളം നന്നായി സംസാരിക്കും.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമടക്കം ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മോളിയുടെ മകള്‍ സ്‌കോട്ട്‌ലന്‍ഡിലുള്ള എയ്മിയും ഭര്‍ത്താവ് നായരമ്പലം പുല്ലന്‍ ബിജുവും ഇന്ന് രാവിലെ എത്തും. തുടര്‍ന്ന് വൈകീട്ട് മൂന്നിന് പുത്തന്‍വേലിക്കര ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ മോളിയുടെ മൃതദേഹം സംസ്‌കരിക്കും.
Next Story

RELATED STORIES

Share it