വിഷ്ണുഗുപ്ത ഡല്‍ഹി പോലിസിന്റെ നോട്ടപ്പുള്ളി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: കേരള ഹൗസില്‍ പശു മാംസം വില്‍ക്കുന്നുവെന്ന് ആരോപിച്ച് പോലിസില്‍ പരാതിപ്പെട്ട ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത സ്ഥിരം കുഴപ്പക്കാരനാണെന്ന് ഡല്‍ഹി പോലിസ്. ശരിയല്ലാത്ത വിവരങ്ങള്‍ നല്‍കി പോലിസിനെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. കേരള ഹൗസ് സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനു പിന്നാലെ ഇയാളെ ചൊവ്വാഴ്ച രാത്രിതന്നെ പോലിസ് കസ്റ്റഡിയിലെടുത്തതായി റിപോര്‍ട്ടുണ്ടായിരുന്നു.
ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്തു കഴിഞ്ഞ് വൈദ്യപരിശോധനയക്കു ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് വിഷ്ണു ഗുപ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഐപിസി 182ാം വകുപ്പനുസരിച്ചാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഗുപ്ത സ്ഥിരം തങ്ങളുടെ നിരീക്ഷണത്തിലുള്ള ആളാണെന്ന് ഡല്‍ഹി പോലിസ് വ്യക്തമാക്കി. കശ്മീരില്‍ ഹിതപരിശോധന വേണമെന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെ അദ്ദേഹത്തിന്റെ ഓഫിസില്‍ കയറി ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പോലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബട്‌ലാ ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ നടന്നതിന്റെ വാര്‍ഷിക ദിനമായ സപ്തംബര്‍ 19ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബട്‌ലാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞിരുന്നു. ജമ്മു കഷ്മീരില്‍ ബീഫ് പാര്‍ട്ടി നടത്തിയ എംഎല്‍എ റാഷിദ് എന്‍ജിനീയറെ ഡല്‍ഹി പ്രസ് ക്ലബില്‍ കരിമഷിയൊഴിച്ച സംഭവത്തിനു പിന്നിലും ഹിന്ദു സേനയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it