വിശ്വാസ്യത നഷ്ട്‌പ്പെട്ട് എന്‍ഐഎ
.
എനിക്ക് ഒരു പാര്‍ട്ടിയോടും ഒരു രാഷ്ട്രീയക്കാരനോടും പ്രത്യേകിച്ചൊരു താല്‍പ്പര്യവുമില്ല. ഞാന്‍ ഒരു പക്ക ഹിന്ദുവാണ്. ഹിന്ദുവെന്നാല്‍, വളച്ചുകെട്ടില്ലാത്ത, നേരായ ഹിന്ദു. ആരോടും പക്ഷപാതമില്ലാത്ത ഹിന്ദു. ഒരു കുറ്റവും ചെയ്യാത്ത കുറ്റവാളിയല്ലാത്ത ഹിന്ദു. പക്ഷേ, എന്റെ ജോലിയില്‍ ഒരു നിലയ്ക്കുള്ള സമ്മര്‍ദ്ദവും ഞാന്‍ ആഗ്രഹിക്കുന്നില്ല. നീതിക്കൊപ്പം നിന്ന് സ്വതന്ത്രമായി ജോലിചെയ്യണം''- നിരവധി കേസുകളില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായ രോഹിണി സാല്യന്‍ പറഞ്ഞു. 2007ല്‍ ജോലിയില്‍നിന്നു രാജിവയ്ക്കുന്നതു വരെ 10 വര്‍ഷം പബ്ലിക്‌പ്രോസിക്യൂട്ടറായിരുന്നു രോഹിണി. രാജ്യത്തെ പ്രമാദമായ ജെ.ജെ. ഹോസ്പിറ്റല്‍ വെടിവയ്പ്പ്, ബൊറിവിലി ഇരട്ടക്കൊലപാതകം, ഭരത്ഷാ കൊലപാതകം, മുലുന്ദ് സ്‌ഫോടനക്കേസ് തുടങ്ങി പല കേസുകളും കൈകാര്യം ചെയ്തിരുന്നത് 68കാരിയായ രോഹിണി സാല്യന്‍ തന്നെ. മംഗലാപുരത്തുകാരിയായ സാല്യന്‍ 1982ലാണ് അഭിഭാഷകജീവിതം ആരംഭിക്കുന്നത്. സ്ത്രീയല്ല, വക്കീല്‍! 'നിങ്ങള്‍ ഒരു സ്ത്രീയാണ് പക്ഷേ, നിങ്ങള്‍ക്ക് ഹൃദയമില്ല'- ഒരു പ്രധാന കേസിലെ പ്രതി ഒരിക്കല്‍ രോഹിണി സാല്യനോട് പറഞ്ഞു. 'ആരു പറഞ്ഞു ഞാനൊരു സ്ത്രീയാണെന്ന്? കോടതിയില്‍ ഞാനൊരു വക്കീലാണ്, എന്റെ സ്ത്രീത്വം വീട്ടില്‍വച്ചാണ് ഞാന്‍ കോടതിയില്‍ വരുന്നത്'- സാല്യന്‍ തിരിച്ചടിച്ചു. മലേഗാവ് സ്‌ഫോടനക്കേസിലെ സംഘപരിവാരപ്രവര്‍ത്തകരായ പ്രതികളോട് മൃദുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട്് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥന്‍ തന്നെ സമീപിച്ചുവെന്ന രോഹിണിയുടെ വെളിപ്പെടുത്തല്‍ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.വെളിപ്പെടുത്തലോടെ രോഹിണിയുടെ ഫോണിന് ഒഴിവില്ലാതായി. ആ പഴയ മോഡല്‍ സാംസങ് ഫോണ്‍ നിരന്തരം ശബ്ദിക്കുകയാണ്. പത്രക്കാര്‍, അഭിഭാഷകര്‍, പോലിസുകാര്‍, രാഷ്ട്രീയക്കാര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ കോളുകളും മെസ്സേജുകളും നിരന്തരമായി വന്നുകൊണ്ടിരിക്കുന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ 2008ലെ മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ മഹാരാഷ്ട്രയിലെ ആന്റി ടെററിസം സ്‌ക്വാഡ്, സുധാകര്‍ ദ്വിവേദി (ശങ്കരാചാര്യ) എന്ന സംഘപരിവാര പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലാപ്‌ടോപ്പ് പിടിച്ചെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഒരു ദിവസം ഹേമന്ത് കര്‍ക്കരെയുടെ ഫോണ്‍കോള്‍ രോഹിണിയെ തേടിയെത്തി. ആ ഫോണ്‍ കോളുകളാണ് എല്ലാം മാറ്റിമറിച്ചതെന്ന് സാല്യന്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടറെന്ന നിലയില്‍ മലേഗാവ് കേസ് രോഹിണി ഏറ്റെടുക്കണമെന്നായിരുന്നു കര്‍ക്കരെയുടെ ആവശ്യം. ഭരണകൂടവും സുരക്ഷാസൈന്യങ്ങളും നിര്‍മിച്ചെടുക്കുന്ന വ്യാജകേസുകള്‍ കൈകാര്യം ചെയ്ത് മടുത്തുവെന്നും താനിനി ഇപ്പണിക്കില്ലെന്നും സാല്യന്‍ മറുപടി നല്‍കി. കള്ളക്കേസുകളില്‍ കുടുങ്ങി പ്രതികളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവാനാണ് ഇനി താല്‍പ്പര്യമെന്നും അവര്‍ അറിയിച്ചു.
രോഹിണിയുടെ മറുപടി മുഴുവനും ക്ഷമയോട് കേട്ട കര്‍ക്കരെ പറഞ്ഞു- 'അല്ല മാഡം, ഇത് വ്യാജ കേസല്ല. യഥാര്‍ഥ കേസാണ്. ഹിന്ദുതീവ്രവാദ സ്‌ഫോടനക്കേസാണിത്.' കേസ് സംബന്ധിച്ച പേപ്പറുകള്‍ മുഴുവന്‍ കര്‍ക്കരെ അയച്ചുകൊടുത്തു. 'നിങ്ങള്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കൂ' എന്നുമാത്രമാണ് വിറയ്ക്കുന്ന ശബ്ദത്തോടെ അദ്ദേഹം ആവശ്യപ്പെട്ടത്. കര്‍ക്കരെ ഏറെ അസ്വസ്ഥനായിരുന്നു - രോഹിണി സാല്യന്‍ ഓര്‍ക്കുന്നു. ''കേസ് സംബന്ധിച്ച പേപ്പറുകള്‍ മുഴുവന്‍ അന്നു തന്നെ ഞാന്‍ വായിച്ചു. സംജോത എക്‌സ്പ്രസ് മുതലുള്ള സ്‌ഫോടനങ്ങളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം കൈമാറി. ലാപ്‌ടോപ്പ് പരിശോധിച്ച ഞാന്‍ അസ്വസ്ഥയായി. ഞെട്ടിക്കുന്ന അഭിമുഖങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പ്രതികള്‍ മുഴുവന്‍ ഹിന്ദുക്കള്‍. രാജ്യത്തു നടക്കുന്ന മിക്കവാറും സ്‌ഫോടനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിംകളാണെന്നായിരുന്നു അത് കാണും വരെ എന്റെയും വിശ്വാസം.'' പിന്നെ കര്‍ക്കരയെ കണ്ടത് ജഡമായിട്ട് 2008 നവംബര്‍ 26ന് മുംബൈയില്‍ ആക്രമണം നടന്ന ദിവസം രാത്രി ഏഴുമണി വരെ രോഹിണി, ഹേമന്ത് കര്‍ക്കരെയുമായി സംസാരിച്ചിരുന്നു. അടുത്ത ദിവസം വീണ്ടും കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞതെങ്കിലും അന്നു രാത്രിയില്‍ കര്‍ക്കരെ കൊല്ലപ്പെട്ടു. ''അദ്ദേഹത്തിന്റെ മരണ ശേഷം ദിവസങ്ങളോളം ഞങ്ങളെല്ലാവരും അസ്വസ്ഥരായിരുന്നു. ഒരു നാള്‍ ഞാന്‍ എ.ടി.എസിന്റെ ഓഫിസില്‍ പോയി. അവിടെയുണ്ടായിരുന്ന പലരോടും കയര്‍ത്തുസംസാരിച്ചു. കര്‍ക്കരെയുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ നമുക്ക് ഈ കേസുമായി മുന്നോട്ട് പോകണമെന്നാവശ്യപ്പെട്ടു. ഒരു പഴുതുമില്ലാത്ത തരത്തിലാണ് ഞങ്ങള്‍ കേസുമായി മുന്നോട്ടു പോയത്. നീതിപൂര്‍വമായ രീതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.'' എന്‍.ഐ.എയുടെകളംമാറ്റം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് മുതല്‍ സംഘപരിവാരപ്രവര്‍ത്തകരായ സ്വാമിമാരും സാധ്വിമാരും സൈനികരുമുള്‍പ്പെട്ട മലേഗാവ്‌കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ.സംഘത്തില്‍നിന്ന് തനിക്കു മേല്‍ വന്‍ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നതെന്ന് രോഹിണി സാല്യന്‍ പറയുന്നു. എന്‍.ഐ.എ. ഉദ്യോഗസ്ഥന്‍ ആദ്യം ഫോണിലൂടെയാണ് ബന്ധപ്പെട്ടത്. പക്ഷേ, ഫോണില്‍ കൂടുതല്‍ സംസാരിക്കാന്‍ അയാള്‍ മുതിര്‍ന്നില്ല. നേരില്‍ വരാമെന്നു പറഞ്ഞ് ഫോണ്‍ വച്ചു. താന്‍ നീതിക്കൊപ്പമാണ് നില്‍ക്കുകയെന്നും കേസ് ദുര്‍ബലമാക്കാന്‍ സഹകരിക്കില്ലെന്നും അദ്ദേഹത്തോട് അവര്‍ പറഞ്ഞു. കേസ് വിചാരണ കോടതിയുടെ പതിവ് പരിഗണനയ്ക്ക് വന്ന ജൂണ്‍ 12ന് നേരത്തെ വന്ന അതേ ഉദ്യോഗസ്ഥന്‍ അവരുടെ ഓഫിസിലെത്തി. മലേഗാവ് കേസില്‍ ഹാജരാവുന്നതില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് നര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അയാള്‍ അറിയിച്ചു. ഇത് താന്‍ പ്രതീക്ഷിച്ചതാണെന്നും ഇക്കാര്യം തന്നെ അറിയിച്ചത് നന്നായെന്നും ഇതുവരെ കേസ് നടത്തിയതിന്റെ ഫീസ്, കുടിശ്ശിക തീര്‍ത്തു തരണമെന്നും രോഹിണി ആവശ്യപ്പെട്ടു. തന്നെ സമീപിച്ച ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താന്‍ പക്ഷേ, അവര്‍ തയ്യാറല്ല. എന്‍.ഐ.എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നു മാത്രമാണ് പുറത്തുവന്ന വിവരം. അയാള്‍ വെറുമൊരു ദൂതന്‍ മാത്രമാണ്. ഉന്നതരുടെ താല്‍പ്പര്യമനുസരിച്ചാണ് അയാളുടെ വരവ്. ഈ കേസില്‍ ഹിന്ദുത്വരായ പ്രതികള്‍ക്ക് അനുകൂലമായ വിധിയായിരിക്കും ഉണ്ടാവുകയെന്നതാണ് എന്‍.ഐ.എയുടെ ഇടപെടല്‍ നല്‍കുന്ന സൂചനയെന്ന് രോഹിണി വിലയിരുത്തുന്നു. 2008 സപ്തംബര്‍ 29ന് റമദാന്‍ മാസത്തിലാണ് മാലേഗാവില്‍ സ്‌ഫോടനം നടന്നത്. അതില്‍ നാലു പേര്‍ മരിക്കുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സന്ന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍, കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡെ അടക്കം 12 പേര്‍ ഈ കേസില്‍ അറസ്റ്റലായി. ഇതില്‍ നാലുപേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സ്‌ഫോടനങ്ങളുടെ കുരുക്കഴിയുന്നു 2008ലെ മാലേഗാവ് കേസിലെ സംഘപരിവാരബന്ധം പുറത്തുവന്നതോടെയാണ്, 2006ലെ മാലേഗാവ് സ്‌ഫോടനം, 2007 ഒക്ടോബര്‍ 11ന് അജ്മീര്‍ ദര്‍ഗയില്‍ നോമ്പ് തുറക്കുന്ന സമയത്തുണ്ടായ സ്‌ഫോടനം (അവിടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു), 2007 മെയ് 18ന് ഹൈദരാബാദിലെ മക്കാ മസ്ജിദിനുള്ളില്‍ ഉണ്ടായ സ്‌ഫോടനം(ഒമ്പത് പേര്‍ കൊല്ലപ്പെട്ടു- 58 പേര്‍ക്ക് പരിക്ക്), സംജോത എക്‌സ്പ്രസ് ആക്രമണം, ഗുജറാത്തിലെ മോദാസ സ്‌ഫോടനം (ഒരാള്‍ കൊല്ലപ്പെട്ടു) എന്നിവയ്ക്ക് നേതൃത്വം നല്‍കിയതും മലേഗാവ് സ്‌ഫോടനത്തിനു പിന്നിലെ അതേ സംഘപരിവാരശക്തികളായിരുന്നുവെന്ന് തെളിഞ്ഞത്. 2006ലെ ഒന്നാം മലേഗാവ് സ്‌ഫോടനത്തില്‍ 9 മുസ്‌ലിം യുവാക്കളെയാണ് എ.ടി.എസ്. അഴിക്കുള്ളിലാക്കിയത്. ഇവര്‍ക്കെതിരേ മോക്ക ചുമത്തി. 2007 ജൂലൈയില്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തു. ഒമ്പതു പേര്‍ക്കെതിരേ കുറ്റപത്രം നല്‍കി. 2011 ല്‍ കേസ് എന്‍.ഐ.എക്ക് വിട്ടു. മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിദ്വാറില്‍ വച്ച് പോലിസ് പിടിയിലായ അസീമാനന്ദയുടെ കുറ്റസമ്മതത്തോടെയാണ് കേസ് വഴിത്തിരിവിലായത്. മലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വരാണെന്ന് ജോഷി തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അസീമാനന്ദയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് ഏഴു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2013ല്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം നല്‍കുകയായിരുന്നു. എന്നാല്‍, 2006ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വര്‍ അറസ്റ്റിലായതിനു ശേഷവും എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത നിരപരാധികളായ മുസ്‌ലിംകളെ വെറുതെ വിടുകയോ അവരുടെ വീട്ടുപരിസരങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും പുറത്ത് മാലേഗാവ് കേസിലെ ഹിന്ദുത്വരായ പ്രതികള്‍ക്കെതിരേ മോക്ക (ങമവമൃമേെവൃമ ഇീിൃേീഹ ീള ഛൃഴമിശലെറ ഇൃശാല അര,േ 1999) ചുമത്താന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഏപ്രില്‍ 15ന് സുപ്രിംകോടതി വ്യക്തമാക്കിയത്. ഇതേ കേസില്‍ അറസ്റ്റിലായ മുസ്‌ലിംകള്‍ക്ക് നേരെ ഈ കരിനിയമം ചാര്‍ത്താന്‍ ഇതൊന്നും പക്ഷേ, തടസ്സമായില്ല. ഈ നിയമമനുസരിച്ച് പോലിസിനു മുമ്പാകെ നല്‍കുന്ന കുറ്റസമ്മതം കോടതിയില്‍ തെളിവായി സ്വീകരിക്കാവുന്നതാണ്. മോക്ക സംബന്ധിച്ച സുപ്രിംകോടതിയുടെ നിരീക്ഷണവും എന്‍.ഐ.എയുടെ പുതിയ നിലപാടും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തും. കേസ് പ്രത്യേകകോടതിയില്‍ വിചാരണ ചെയ്യണമെന്ന് സുപ്രിംകോടതി ഈയിടെ ഉത്തരവിട്ടിരുന്നു. അതോടെ കേസിലെ വിചാരണ നടപടികളെല്ലാം ആദ്യം മുതലെ തുടങ്ങേണ്ട അവസ്ഥയാണ്. രോഹിണി സാല്യനു പകരം എത്തുന്ന പ്രോസിക്യൂട്ടര്‍ക്ക് കേസ് കൈകാര്യം ചെയ്യുക പ്രയാസമായിരിക്കും. ഈ സാഹചര്യത്തില്‍ കേസ് കോടതിയില്‍ പരാജയപ്പെടാനാണ് സാധ്യത. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും മറ്റൊന്നല്ല. മരിയാര്‍ പുത്തം ഈ വര്‍ഷം ജനുവരിയില്‍ കേസിലെ പ്രതികള്‍ക്കു മേല്‍ മോക്ക ചുമത്താനുള്ള മഹാരാഷ്ട്രയിലെ മുതിര്‍ന്ന വക്കീലായ മരിയാര്‍ പുത്തന്റെ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായ അനില്‍ സിങ് തടയുകയായിരുന്നു. ഈ കേസ് കൈകാര്യം ചെയ്യാന്‍ മരിയാറുടെ ആവശ്യമില്ലെന്നും ഇത് ഞാന്‍ കൈകാര്യം ചെയ്യാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു മുമ്പ് ഈ കേസില്‍ ഹാജരാകാത്ത ആളാണ് അനില്‍ സിങ്. കേസിന്റെ വസ്തുതകള്‍ അദ്ദേഹത്തിന് അറിയുകയുമില്ലെന്നും രോഹിണി സാല്യന്‍ പറഞ്ഞു. ''കേസില്‍ എന്‍.ഐ.എക്കു വേണ്ടി മരിയാര്‍ പുത്തം വാദിക്കുന്നതിനെ കേന്ദ്രത്തിലെ മറ്റൊരു അഡീഷനല്‍ സോളിസിറ്റര്‍ ജനറലായ തുഷാര്‍ മേത്തയും തടഞ്ഞു. അവസാനം സുപ്രിംകോടതിയുടെ ഇടപെടലിന് ശേഷമാണ് മരിയാര്‍ പുത്തമിന് കേസില്‍ ഹാജരാകാനായത്. എന്നാല്‍, മരിയാര്‍ പുത്തത്തെ തട്ടിക്കളിച്ചതോടെ ശരിയായ രീതിയില്‍ കേസ് വാദിക്കാന്‍ സാധിച്ചില്ല. അതോടെയാണ് പ്രതികള്‍ക്കു മേല്‍ മോക്ക ചുമത്താന്‍ വേണ്ടത്ര തെളിവില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചതെന്ന് സാല്യന്‍ പറയുന്നു. മാലേഗാവ് കേസ് സുപ്രിംകോടതിയില്‍ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സാല്യന്റെ ആരോപണം. വെളിപ്പെടുത്തലില്‍ ഉറച്ച് മാലേഗാവ് സ്‌ഫോടനക്കേസ് കോടതിയില്‍ അട്ടിമറിക്കാനാവശ്യപ്പെട്ട് എന്‍.ഐ.എ. തന്നെ സമീപിച്ചുവെന്ന വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുകയാണ് രോഹിണി സാല്യന്‍. പബ്ലിക്‌പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ജനങ്ങളോടാണ് തനിക്ക് ഉത്തരവാദിത്തം. ആരോപണം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ തന്റെ പക്കലുണ്ട്. എന്‍.ഐ.എ. തള്ളിക്കളഞ്ഞാലും സത്യമെന്താണെന്ന് അവര്‍ക്കും തനിക്കും അറിയാമെന്നാണ് രോഹിണി പറയുന്നത്. ഇതിന്റെ പേരില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം നഷ്ടമായാല്‍ എന്‍.ഐ.എ. അന്വേഷിക്കുന്ന കേസുകളിലെ പ്രതികളാകുന്നവര്‍ക്കായി കോടതില്‍ ഹാജരാകുമെന്ന് അവര്‍ പറഞ്ഞു. എന്‍.ഐ.എയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സ്ഥിതിക്ക് ഇനി ഈ കേസുകളില്‍ ഹാജരാകുന്നത് നിയമതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. മലേഗാവ് കേസ് മാത്രമല്ല, അതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇതേ നിലപാടാണ് തന്റേതെന്ന് അവര്‍ പറഞ്ഞു. ''എനിക്ക് 68 വയസ്സ് പിന്നിട്ടു, ഇനി എനിക്ക് പേരും പ്രശസ്തിയും ആവശ്യമില്ല. അവര്‍ എന്നെ തീവ്രവാദി എന്നുവരെ വിളിച്ചു. എന്നാല്‍, കുറ്റം ചുമത്തപ്പെട്ട സാധരണക്കാരാണ് എന്നെ പ്രശസ്തയാക്കിയത്. നീതികിട്ടണമെങ്കില്‍ ആ സ്ത്രീയെ പോയി കാണൂ എന്നവര്‍ പരസ്പരം പറയുന്നു.'' വിവാദങ്ങള്‍ ഉണ്ടാക്കി പ്രശസ്തയാവാനുള്ള നീക്കമാണെന്ന ആരോപണത്തോട് അവര്‍ പ്രതികരിച്ചു. ഇനി എന്‍.ഐ.എയുടെ ഒരു കേസിനും താനില്ല. മുലുന്ദ് ട്രെയിന്‍സ്‌ഫോടന കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി അതില്‍ പൂര്‍ണമായ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാഗ്രഹിക്കുന്നു. അതോടൊപ്പം തന്റെ സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ''ഭരണകൂടത്തിന്റെ ഒപ്പം നിന്ന് കള്ളക്കഥകള്‍ ചുട്ടെടുക്കാനല്ല, അടുക്കളയ്ക്കകത്ത് നല്ല ഒന്നാന്തരം ബിരിയാണി ഉണ്ടാക്കാനാണ് എനിക്ക് താല്‍പ്പര്യം.'' പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണിയുമായി എന്‍.ഐ.എയിലെ ഒരു ഉദ്യോഗസ്ഥനും സംസാരിച്ചിട്ടില്ലെന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ പത്രകുറിപ്പില്‍ പറഞ്ഞു. പ്രോസിക്യൂട്ടര്‍സ്ഥാനത്തു നിന്നു രോഹിണിയെ മാറ്റാന്‍ നേരത്തേ തന്നെ ആലോചിച്ചതാണെന്നും വിചാരണയാരംഭിക്കാത്ത കേസില്‍ രോഹിണി ഉന്നയിച്ച ആരോപണം വാസ്തവവിരുദ്ധമാണെന്നുമാണ് എന്‍.ഐ.എയുടെ വിശദീകരണം. |
പ്രതീക്ഷ അല്ലാഹുവിന്റെ നീതിയില്‍ മാത്രം ''കേസില്‍ നീതി ലഭിക്കുമെന്ന വിശ്വാസം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ നീതിയില്‍ മാത്രമാണ് എനിക്ക് പ്രതീക്ഷയുള്ളത്. മരണപ്പെട്ട എന്റെ മകന് നീതി നല്‍കാന്‍ അല്ലാഹുവിന് മാത്രമെ സാധിക്കൂ.'' മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അസ്ഹറിന്റെ പിതാവ് എഴുപത് പിന്നിട്ട നിസാര്‍ അഹമ്മദ് പറയുന്നു. ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ പഠിക്കുകയായിരുന്ന 19 കാരനായ അസ്ഹര്‍ മസ്ജിദില്‍നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെയാണ് മാരക പ്രഹരശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത്. |
കേസിന്റെ നിലവിലെ പുരോഗതി അറിയാനായി ആക്രി കച്ചവവടക്കാരനായ നിസാര്‍ അഹമ്മദ് ഈയിടെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നീതി കുറ്റവാളികള്‍ക്കൊപ്പമാണെന്ന് തോന്നിയതോടെ കേസിന്റെ പുരോഗതി നിരീക്ഷിക്കുന്നത് അദ്ദേഹം നിര്‍ത്തി.
നോമ്പുകാരിയായിരുന്ന ഷഗുഫ ഫറീനെന്ന 10 വയസ്സുകാരി നോമ്പുതുറയ്ക്കു ശേഷം, തന്റെ ഏറ്റവും ഇഷ്ടഭക്ഷണമായിരുന്ന കബാബ് പാവു വാങ്ങാനാണ് വീട്ടില്‍നിന്ന് പുറത്തുപോയത്. പിന്നീടവര്‍ ജീവനോടെ തിരിച്ചുവന്നില്ലെന്ന്
നോമ്പുകാരിയായിരുന്ന ഷഗുഫ ഫറീനെന്ന 10 വയസ്സുകാരി നോമ്പുതുറയ്ക്കു ശേഷം, തന്റെ ഏറ്റവും ഇഷ്ടഭക്ഷണമായിരുന്ന കബാബ് പാവു വാങ്ങാനാണ് വീട്ടില്‍നിന്ന് പുറത്തുപോയത്. പിന്നീടവര്‍ ജീവനോടെ തിരിച്ചുവന്നില്ലെന്ന് പിതാവ് ട്രക്ക് ഡ്രൈവറായ 55കാരന്‍ ലിയാഖത്ത് ഷെയ്ഖ് വിതുമ്പലോടെ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട കോടതിവ്യവഹാരങ്ങളൊന്നും ലിയാഖത്ത് ഇതുവരെ അന്വേഷിച്ചിട്ടേയില്ല. കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറെയൊ അവരുടെ പുതിയ വെളിപ്പെടുത്തലൊ ഒന്നും ലിയാഖത്ത് അറിഞ്ഞിട്ടില്ല.
നിഷ്‌കളങ്കരായ നാലു പേരുടെ ജീവനെടുത്തവര്‍ മുഴുവന്‍ ഹിന്ദുവായാലും മുസ്്‌ലിമായാലും, ശിക്ഷിക്കപ്പെടണം- ഇത്രമാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരായ മതേതര രാജ്യം. ഒരിക്കലും തങ്ങളുടെ പൗരന്മാര്‍ക്ക് നേരേ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍വിധിയോടെ പെരുമാറരുതെന്ന് മലേഗാവ് സ്‌ഫോടനക്കേസില്‍ ഹാജരായ അഭിഭാഷക ഇര്‍ഫാന ഹംദാനി പറയുന്നു. അത് അങ്ങനെത്തന്നെയായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ, കേസിലെ പ്രോസിക്യൂട്ടര്‍ നടത്തിയ വെളിപ്പെടുത്തലില്‍ മലേഗാവുകാര്‍ക്ക് ആശ്ചര്യമേതുമില്ല. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ കേസ് ദുര്‍ബലമാകുമെന്നവര്‍ക്കറിയാം.
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT