വിശ്വാസം ലഹരിയാവുമ്പോള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ അത്യസാധാരണമെന്ന് അടയാളപ്പെടുത്തേണ്ട രണ്ടു സംഭവങ്ങള്‍ പുറത്തുവന്നു. യോഗിവര്യനെന്ന് അറിയപ്പെടുന്ന ആശാറാം ബാപ്പു എന്ന 77കാരന്‍ ശിഷ്ടകാലം ജയിലില്‍ കഴിയണമെന്ന ജോധ്പൂര്‍ കോടതി വിധി. മകളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊന്നെന്ന പിണറായിയിലെ യുവതിയുടെ വെളിപ്പെടുത്തലും അറസ്റ്റും.
കുറ്റവാളികളുടെ പ്രായഭേദത്തിനോ ലിംഗഭേദത്തിനോ ശിക്ഷയ്ക്കു മുമ്പില്‍ വകഭേദമില്ല. സമൂഹത്തിനു മാതൃകയാകത്തക്കവിധം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ചെയ്തികളെപ്പറ്റി വിദേശങ്ങളില്‍പ്പോലും സംവാദമുയര്‍ന്നു കഴിഞ്ഞു. ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. ആ ആള്‍ദൈവത്തിന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 19 രാജ്യങ്ങളില്‍ നാലുകോടി വിശ്വാസികള്‍ അദ്ദേഹത്തിനുണ്ട്. 400 ആത്മീയ ആശ്രമങ്ങളും 10,000 കോടി രൂപയുടെ സാമ്പത്തികസാമ്രാജ്യവും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയിലെയും കോണ്‍ഗ്രസ്സിലെയും അത്യുന്നത നേതാക്കളുടെ ശിഷ്യത്വവും പിന്‍ബലവും മൂലധനമായും.
എന്നിട്ടും കുറ്റവാളിയായി നീതിപീഠം ആശാറാമിനെ കണ്ടെത്തി. ഇന്ത്യന്‍ സമൂഹതലത്തില്‍ അതുണ്ടാക്കുന്നത് വിസ്മയം മാത്രമല്ല, വിശ്വാസ സംഘട്ടനം കൂടിയാണ്. അതുകൊണ്ടാണ് ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോധ്പൂരിലെ പ്രത്യേക സെഷന്‍സ് കോടതി വിധിന്യായത്തില്‍ ഇങ്ങനെ എഴുതിയിട്ടുള്ളത്: ഈ ആള്‍ദൈവം നീചവും നികൃഷ്ടവുമായ കുറ്റകൃത്യത്തിലൂടെ തന്റെ ഭക്തരുടെ വിശ്വാസം മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കിടയില്‍ യോഗികള്‍ക്കുള്ള മാന്യതകൂടിയാണു തകര്‍ത്തത്.
ബാപ്പുവിനെപ്പോലെ ശിക്ഷിക്കപ്പെട്ട കുറ്റവാളിയല്ല പിണറായിയിലെ കൂട്ടമരണത്തിലെ ആസൂത്രകയും കൊലയാളിയുമെന്ന് സ്വയം വെളിപ്പെടുത്തിയ 29കാരി. കുറ്റപത്രം സമര്‍പ്പിക്കാനും അതു സാധൂകരിക്കാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാനും സമയമെടുക്കും. അതിനു മുമ്പുതന്നെ മരണപ്പെട്ട രണ്ടു കുട്ടികളുടെ അമ്മയും കൊല്ലപ്പെട്ട അച്ഛനമ്മമാരുടെ ഇളയ മകളുമായ യുവതിയെ സമൂഹം കൂകിവിളിച്ച് അസഹ്യത വെളിപ്പെടുത്തിക്കഴിഞ്ഞു.
ഈ പശ്ചാത്തലത്തില്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട മറ്റൊന്നുണ്ട്. വ്യക്തികളെന്ന നിലയില്‍ രണ്ടുപേരും ചെയ്ത കൊടുംക്രൂരകൃത്യത്തിലേക്ക് ഇവരെ വളര്‍ത്തി എത്തിച്ച സാമൂഹികവ്യവസ്ഥയും അവസ്ഥയും സംബന്ധിച്ച പരിശോധനയും വിശകലനവുമാണത്.
തന്റെ രാഷ്ട്രീയ ഉയര്‍ച്ചയുടെ ആത്മീയ ഊര്‍ജമായി മോദി അംഗീകരിച്ചും ആദരിച്ചും പോന്ന ആള്‍ദൈവമാണ് ആശാറാം ബാപ്പു. ഇദ്ദേഹത്തിന്റെ ദുരൂഹമായ ആത്മീയ പശ്ചാത്തലം ബിജെപിയിലെ മാത്രമല്ല, കോണ്‍ഗ്രസ്സിലെയും മുഖ്യമന്ത്രിമാരുള്‍പ്പെട്ടവരുടെ ആത്മീയ ബന്ധങ്ങളുമായി ഇഴചേര്‍ന്നതാണ്. അതിന്റെ മറവിലാണ് ആശ്രമങ്ങള്‍ ഉയര്‍ന്നത്. അതിനകത്തെ ഭക്തിപരിസരത്ത് മാനഭംഗങ്ങളും പീഡനങ്ങളും കൊലപാതകങ്ങള്‍പോലും നടന്നു.
അതുപോലെ തുലനം ചെയ്യാവുന്ന പശ്ചാത്തലം പിണറായി സംഭവത്തിനില്ല. എങ്കിലും കേരളത്തിലെ പ്രമുഖമായ ചുകപ്പന്‍ പാര്‍ട്ടിഗ്രാമത്തിലെ സവിശേഷ സാമൂഹികഘടനയും പരിതസ്ഥിതിയും ഇത്തരം ക്രൂരമായ ഒരു കൊല നടത്തുന്നതിന് എങ്ങനെ വേദിയായി എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളില്‍നിന്ന് രണ്ടു പ്രത്യേകതരം വ്യക്തികളെ പറിച്ചെടുത്ത് പ്രത്യേകം പരിശോധിക്കലാവും ഫലം. ക്രിമിനല്‍ക്കുറ്റത്തിന്റെ സവിശേഷതകളും വ്യക്തികളുടെ സ്വഭാവ വിശേഷവും മാത്രം ചേര്‍ത്തു നടത്തുന്ന സംവാദവും വിധിയെഴുത്തുമായി ഇതു ചുരുങ്ങും.
ഗുജറാത്തിലെ സബര്‍മതി തീരത്ത് 1917ല്‍ ആശ്രമം സ്ഥാപിച്ചുകൊണ്ടാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യന്‍ ജനതയുടെ വിമോചകനും ബാപ്പുജിയുമായി ക്രമേണ മാറുന്നത്. അതേ സബര്‍മതി നദിയുടെ തീരത്താണ് 1972ല്‍ അസുമല്‍ ഹര്‍പലാനി എന്ന 31കാരന്‍ ആശ്രമം സ്ഥാപിച്ചത്. ഇപ്പോള്‍ പാകിസ്താനിലുള്ള സിന്ധ് മേഖലയിലെ ബര്‍ണായി ഗ്രാമത്തില്‍നിന്ന് അഹ്മദാബാദ് നഗരത്തില്‍ കുടിയേറിയവരായിരുന്നു ഹര്‍പലാനിയുടെ കുടുംബം.
സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി യെര്‍വാദ ജയില്‍ മുതല്‍ ഇന്ത്യയുടെ വിവിധ ജയിലുകളില്‍ ബാപ്പുജി കിടന്നപ്പോള്‍ തുറന്ന കോടതികളിലാണ് അദ്ദേഹത്തിനു ശിക്ഷ വിധിച്ചിരുന്നത്. ആശാറാം ബാപ്പുവിനെ ശിക്ഷിക്കാന്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈച്ചപോലും കടക്കാത്ത സുരക്ഷിതത്വത്തില്‍ കോടതി പ്രവര്‍ത്തിക്കേണ്ടിവന്നു; സ്‌പെഷ്യല്‍ ജഡ്ജി മധുസൂദന്‍ ശര്‍മയ്ക്ക് കനത്ത സുരക്ഷിതത്വത്തില്‍ അവിടെയെത്തി വിധി പ്രസ്താവിക്കേണ്ടതായും. ആശാറാമിനെതിരേ തെളിവു നല്‍കാന്‍ ധൈര്യപ്പെട്ട ഒമ്പതു സാക്ഷികളില്‍ മൂന്നുപേരെ ആള്‍ദൈവത്തിന്റെ അനുയായികള്‍ ആക്രമിക്കുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2013ലെ സ്വാതന്ത്ര്യദിന രാത്രിയിലാണ് ജോധ്പൂരിലെ തന്റെ ആശ്രമത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ ആശാറാം ബാപ്പു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ചിന്ത്‌വാര സ്വദേശികളും ആശാറാമിന്റെ അടുത്ത അനുയായികളും വിശ്വാസികളുമായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. വിശ്വാസത്തിന്റെ പേരില്‍ ആധ്യാത്മിക കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആശാറാമിന്റെ മധ്യപ്രദേശിലെ വിദ്യാലയത്തിലെ ഹോസ്റ്റലില്‍ രക്ഷിതാക്കള്‍ അവളെ പ്രവേശിപ്പിച്ചതായിരുന്നു.
പെണ്‍കുട്ടിക്ക് പ്രേതബാധ ഉണ്ടെന്ന് രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് അവളെ കൂട്ടി രോഗം മാറ്റാന്‍ ജോധ്പൂരിലെ ആശ്രമത്തില്‍ മാതാപിതാക്കള്‍ ആശാറാം ബാപ്പുവിനെ കാണാനെത്തുകയുമായിരുന്നു. ആശാറാമിന്റെ അടച്ചിട്ട മുറിയില്‍ 16കാരിയുടെ പ്രേതബാധ ഒഴിപ്പിക്കുമ്പോള്‍ അച്ഛനും അമ്മയും വാതിലിനു പുറത്തുനിന്ന് പ്രാര്‍ഥിക്കുകയായിരുന്നു. തന്റെ ലൈംഗിക തൃഷ്ണയ്ക്കു വഴങ്ങിയില്ലെങ്കില്‍ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാവില്ലെന്നും സംഭവം പുറത്തറിയിക്കരുതെന്നും ഭീഷണിപ്പെടുത്തിയാണ് 77 വയസ്സുള്ള ആള്‍ദൈവം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പെണ്‍കുട്ടി പിറ്റേന്നു തന്നെ മാതാപിതാക്കളെ അറിയിച്ചു. അങ്ങനെയാണ് അഞ്ചുവര്‍ഷം മുമ്പു നടന്ന പീഡനക്കേസില്‍ ആദിവാസി പീഡനവിരുദ്ധ നിയമം കൂടി ഉള്‍പ്പെടുത്തി മരണം വരെ ആള്‍ദൈവം ജയിലില്‍ കിടക്കട്ടെ എന്നും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കട്ടെയെന്നും വിധിച്ചത്.
ഭൗതിക വളര്‍ച്ചയുടെയും രാഷ്ട്രീയ പിന്‍ബലത്തിന്റെയും മീതെ ഭക്തിയുടെയും വിശ്വാസത്തിന്റെയും വൈകാരികത പ്രയോഗിച്ചാണ് ആശാറാം ലൈംഗിക ചൂഷണവും പീഡനവും നടത്തിപ്പോന്നത്. സ്വന്തം മകളുടെ അനുഭവം ബോധ്യപ്പെട്ടാണ് ഉറച്ച അനുയായിയും പെണ്‍കുട്ടിയുടെ അച്ഛനുമായ പരാതിക്കാരന്‍ നീതിതേടിയത്. തിരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയത്തില്‍ വോട്ടുബാങ്കുകള്‍ നിര്‍ണായകമാവുമ്പോള്‍ ആള്‍ദൈവങ്ങളെ രാഷ്ട്രീയനേതാക്കള്‍ ആശ്രയിക്കുന്നതിന്റെ ദുരന്തങ്ങളിലൊന്നാണ് ആശാറാം ബാപ്പു സംഭവം.
പിണറായിയിലെ കൊലകള്‍ പെണ്‍ക്രൂരതയായോ സ്ത്രീയുടെ ജൈവപ്രകൃതത്തിന്റെ തകര്‍ച്ചയായോ സമൂഹത്തിന്റെ അവസ്ഥയുടെ കേവല കാഴ്ചയായോ മാത്രം കണ്ടാല്‍ പോര. ആധ്യാത്മികതയുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍ ക്രൂരമായ ബലാല്‍സംഗം നടക്കുന്നതുപോലെ മറ്റൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പിണറായിയിലെ സംഭവവും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ ഗ്രാമം. മൂല്യബോധവും സമസൃഷ്ടിബോധവുമുള്ള തൊഴിലാളിവര്‍ഗ നേതാക്കളെ സൃഷ്ടിച്ച സര്‍വകലാശാലകളായിരുന്നു മുമ്പ് പാര്‍ട്ടി ഗ്രാമങ്ങളിലെ വീടുകള്‍. കാറ്റും വെളിച്ചവും കടക്കാത്ത, മനുഷ്യബന്ധങ്ങളും വികാരങ്ങളുമില്ലാത്ത, ലിംഗഭേദമില്ലാതെ കൊലയാളികളെ സൃഷ്ടിക്കുന്ന ഇടങ്ങളായി അവ മാറുന്നതെങ്ങനെ? ആഴത്തില്‍ കേരളം പരിശോധിക്കേണ്ട അവസ്ഥാചിത്രമാണ് പിണറായി ഗ്രാമത്തില്‍ നിന്നു പുറത്തുവന്നത്.                                               ി

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)
Next Story

RELATED STORIES

Share it