kozhikode local

വിവാദങ്ങളില്‍ കുരുക്കി ഫാറൂഖ് കോളജിനെ കരിതേക്കാന്‍ നീക്കം

കോഴിക്കോട്: വിവാദങ്ങളില്‍ കുരുക്കി ഫാറൂഖ് കോളജിനെ അവമതിക്കാന്‍ നീക്കം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ നടത്തിയ ആഭാസകരമായ ആഘോഷത്തിനേര്‍പ്പെടുത്തിയ നിയന്ത്രണത്തെ ഹോളി ആഘോഷത്തിനെതിരായ നീക്കമായാരോപിച്ചും ട്രെയിനിങ് കോളജ് അധ്യാപകന്റെ മത പ്രഭാഷണം വളച്ചൊടിച്ച് സ്ത്രീവിരുദ്ധമായി ചിത്രീകരിച്ചുമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
കോളജില്‍ ലിംഗവിവേചനമുണ്ടെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഒരു വിഭാഗം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഏറെ മാധ്യമ ശ്രദ്ധ നേടാനായെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായതോടെ സമരം പൊളിഞ്ഞു.  കോളജിനെതിരായ നീക്കങ്ങളില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയുമായിരുന്നു അന്നും ഇന്നും സംഘപരിവാരത്തേക്കാള്‍ മുന്നില്‍ നിന്നതെന്നത് ഇതിലൊളിഞ്ഞിരിക്കുന്ന രാഷ്ട്രീയ അജണ്ടയാണ് സൂചിപ്പിക്കുന്നത്.
അധ്യാപകന്‍ പറയാത്ത കാര്യം പറഞ്ഞെന്നാരോപിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത വാര്‍ത്തയായിരുന്നു ഇത്തവണ താരം. ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മാറിടം കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍ എന്ന അധ്യാപകന്‍ പറഞ്ഞെന്നായിരുന്നു വാര്‍ത്തയിലുണ്ടായിരുന്നത്. പ്രസംഗത്തിന്റെ പൂര്‍ണ രൂപമുള്‍ക്കൊള്ളുന്ന വീഡിയോ പുറത്തുവന്നതോടെ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍, കോളജിനെതിരായ നീക്കത്തില്‍ നിന്ന് പിറകോട്ട് പോവാന്‍ ഇതൊന്നും ബന്ധപ്പെട്ടവര്‍ക്ക് മതിയായില്ല. സോഷ്യല്‍ മീഡയിയിലുടെയും മാധ്യമങ്ങളിലൂടെയും സ്ഥാപനത്തെ പരമാവധി ഇകഴ്ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുമുണ്ട്.
കോളജില്‍ നിരീശ്വരവാദികളും ലിബറല്‍  ചിന്താഗതിക്കാരും നല്ല മത ഭക്തരുമുള്‍പ്പെടെ വിവിധ തരം ആളുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരുടെ പ്രഭാഷണങ്ങളോ പ്രയോഗങ്ങളോ വിവാദമാക്കാത്തവര്‍ തനിക്കെതിരേ രംഗത്തുവന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണെന്ന് ജൗഹര്‍ മുനവ്വര്‍ തേജസിനോട് പറഞ്ഞു. ഈ നീക്കങ്ങളെ ആശയ ഭിന്നത മറന്ന് മുസ്‌ലിം സംഘടനകളും ധാര്‍മിക ബോധമുള്ള മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it