വിവരചോരണം: ഫേസ്ബുക്കിനും കാംബ്രിജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസ്‌

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൗരന്മാരില്‍ നിന്ന് അനധികൃതമായി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും കാംബ്രിജ് അനലിറ്റിക്കയ്ക്കും ബ്രിട്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും സിബിഐ നോട്ടീസ് അയച്ചു.
വിവരശേഖരണം (ഡാറ്റാ മൈനിങ്), കൈമാറല്‍, വിശകലനം എന്നിവയെ സംയോജിപ്പിക്കുന്ന ബ്രിട്ടിഷ് രാഷ്ട്രീയ കണ്‍സള്‍ട്ടിങ് കമ്പനിയാണ് കാംബ്രിജ് അനലിറ്റിക്ക. ഫേസ്ബുക്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച കാംബ്രിജ് അനലിറ്റിക്ക ഇന്ത്യയില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ കുറച്ചുനാള്‍ മുമ്പ് പുറത്തുവന്നിരുന്നു. കമ്പനിയുടെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വെയ്ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്ബുക്കിലൂടെ കാംബ്രിജ് അനലിറ്റിക്ക 5,62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വിഷയം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മാസങ്ങള്‍ക്കു മുമ്പ് രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇന്ത്യക്കാരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ തേടിയാണ് സിബിഐ ഇപ്പോള്‍ ഈ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it