palakkad local

വില്ലേജ് ഓഫിസര്‍മാര്‍ വിലക്കിയ ക്വാറികള്‍ക്ക് അനുമതി നല്‍കാന്‍ സമ്മര്‍ദ്ദം

സി കെ ശശി ചാത്തയില്‍

ആനക്കര: നിയമലംഘനത്തിന്റെ പേരില്‍ വില്ലേജ് ഓഫിസര്‍മാര്‍ നിര്‍ത്തിവെപ്പിച്ച കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സമ്മര്‍ദ്ദം. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ഭരണസംവിധാനത്തില്‍ പിടിപാടുള്ള മറ്റുള്ളവരുടെയും ഭാഗത്തു നിന്നാണ് ഇവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം മുറുക്കുന്നത്. മേലുദ്യോഗസ്ഥരെ കാണേണ്ട വിധത്തില്‍ കണ്ടിട്ടുണ്ടന്നും അതിനാല്‍ ക്വാറികള്‍ക്ക് മേലുള്ള നിരോധനം നീക്കണമെന്നുമാണ് ആവശ്യം. എന്നാല്‍ മതിയായ വിധത്തില്‍ ലൈസന്‍സ് എടുക്കാത്ത ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍.
മേലധികാരികള്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയാത്തതിനാല്‍ നിയമത്തെ മുറുകെ പിടിക്കുകതന്നെയാണ് ഓഫിസര്‍മാര്‍. നേരത്തെ കപ്പൂരിലും, തിരുമിറ്റകോടും തൃത്താലയിലും ഇത്തരത്തിലുള്ള ആവശ്യം നിറവേറ്റാത്തതിന്റെ പേരില്‍ വില്ലേജ് ഓഫിസര്‍മാരെ സ്ഥലം മാറ്റിയിരുന്നു. പട്ടിത്തറയിലെ ഓഫിസറും സ്ഥലംമാറ്റ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടങ്കിലും മൂന്ന് പേരെ സ്ഥലം മാറ്റിയതിന്റെ കോലാഹലം മുഴുകിയിരിക്കെ താല്‍കാലികമായി മാറ്റാനും ഇടയില്ലന്നതാണ് അറിവ്. എന്നാല്‍ ഇദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദങ്ങളും ഭീഷണികളും വന്നുകൊണ്ടിരിക്കുകയാണ്.
പട്ടിത്തറയിലും തൃത്താലയിലും നിലവില്‍ ഒരു ക്വാറിക്ക് വീതമാണ് അനുമതിയുള്ളത്. അതിനാല്‍ ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആനക്കരയില്‍ നിയമം പ്രാബല്യമാക്കാനായിട്ടില്ല. കപ്പൂരില്‍ മുഖ്യമായി ചെങ്കല്ലും മണ്ണെടുപ്പുമാണ് പ്രശ്‌നം. തൃത്താല, കപ്പൂര്‍ വില്ലേജുകളില്‍ പകരം ഓഫിസര്‍മാരെ നിയമിക്കാത്തതിനാല്‍ മണ്ണെടുപ്പിന് നിയന്ത്രണമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ നിരോധന ഉത്തരവുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നേരത്തെ ഉള്ള നിരോധം നീക്കം ചെയ്യേണ്ടതുണ്ട്. സ്ഥലം മാറ്റം സംബന്ധിച്ച് സബ് കലക്ടര്‍ക്കും മുകളില്‍ നിന്നാണ് നടപടി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്ഥലം മാറ്റത്തിനെതിരെ റവന്യൂ ഉദ്യോഗസ്ഥരുടെ പ്രതിഷേധം പാലക്കാട്ട് നടത്തിയിരുന്നു.
Next Story

RELATED STORIES

Share it