kozhikode local

വിലങ്ങാട് സംഘര്‍ഷം; മൂന്നുപേര്‍ക്ക് കുത്തേറ്റു

വാണിമേല്‍: വിലങ്ങാട് പാനോത്ത് യുവാക്കള്‍ തമ്മിലുളള സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. ചക്കാലക്കല്‍ ജോജി തോമസ്(21), ചാലോലി ബിജോയ് മാത്യു(24), അടുപ്പില്‍ കോളനിയിലെ എ വി  ബിനീഷ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിലങ്ങാട് പാനോത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം.
വിലങ്ങാട് പെട്രോള്‍ പമ്പ് പരിസരത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളായ മൂന്ന് പേരും  സംസാരിച്ച്‌കൊണ്ടിരിക്കുമ്പോള്‍ പാനോത്തെ സജി ജോര്‍ജ് ഓട്ടോറിക്ഷയില്‍ വന്നിറങ്ങി റോഡരികില്‍ സംസാരിച്ച്‌കൊണ്ടിരുന്ന സുഹൃത്തുക്കളെ ജാതി പേര് വിളിച്ചുവത്രേ. ജാതി പേര് വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍ വാക്കേറ്റവും ഉന്തു തള്ളുമുണ്ടായി . ഇതിനിടയില്‍ ബിജോയ് മാത്യുവിന്റെ ഫോണ്‍ നഷ്ടപ്പെടുകയും ചെയ്തു.
പിന്നീട് രാത്രി പതിനൊന്നര മണിയോടെ പരിക്കേറ്റ മൂന്ന് പേരും ഓട്ടോറിക്ഷയില്‍ വിലങ്ങാട് പാനോത്തെ എരട്ട്യാവീട്ടില്‍ സജിയുടെ വിട്ടിലെത്തി ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ഫോണ്‍ നല്‍കാന്‍ സജി തയ്യാറായില്ല. തുടര്‍ന്ന് സജിയുടെ ദേഹത്ത് പരിശോധിച്ചപ്പോള്‍ മൊബൈല്‍ഫോണ്‍ കിട്ടുകയും വീടിന് മുന്നില്‍ വെച്ച് വാക്കേറ്റമുണ്ടാവുകയും ചെയ്തു. സജി ജോര്‍ജ് ബഹളം ഉണ്ടാക്കിയതോടെ  പിതാവ് ഇറങ്ങിവരികയും കൈവശമുണ്ടായിരുന്ന കത്തി സജി ജോര്‍ജിന് നല്‍കുകയും ആ കത്തികൊണ്ട് സജി കുത്തുകയുമാണ് ഉണ്ടായതെന്ന് ബിജോയ് മാത്യുവിന്റെ സഹോദരന്‍ പറഞ്ഞു.
കുത്തേറ്റ് പരിക്കേറ്റ മൂന്ന് പേരെയും നാദാപുരം ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജോജി തോമസിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. സജി ജോര്‍ജ് പോലിസ് നിരീക്ഷണത്തില്‍ നാദാപുരം ഗവ.ആശുപത്രിയിലും ചികിത്സയിലാണ്.പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയതായി വളയം പോലിസ് പറഞ്ഞു. പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it