വിമാനത്തില്‍ പീഡനത്തിന്ഇരയായെന്ന് നടി സൈറാ വാസിം

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ലൈംഗിക പീഡനത്തിനിരയായതായി ബോളിവുഡ് നടി സൈറ വാസിം. വിസ്താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി-മുംബൈ വിമാനത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാസിമിന്റെ ശരീരത്തില്‍ പിന്‍വശത്തിരുന്ന സഹയാത്രക്കാരന്‍ പലവട്ടം സ്പര്‍ശിച്ചുവെന്നാണു പരാതി. ആമിര്‍ ഖാന്റെ ദങ്കല്‍ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് സൈറ വാസിം പ്രശസ്തയായത്. രണ്ട് മണിക്കൂര്‍ സമയത്തെ യാത്രയ്ക്കിടയില്‍ മധ്യ വയസ്‌കനാണ് തന്നെ പീഡിപ്പിച്ചത്. സംഭവം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാബിന്‍ ലൈറ്റുകള്‍ മങ്ങിയതിനാല്‍ കഴിഞ്ഞില്ല. വിമാനജോലിക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല- അവര്‍ പറഞ്ഞു. സഹായമഭ്യര്‍ഥിച്ച് സൈറ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വാസിം സംഭവം വിവരിക്കുന്നത്. താന്‍ വളരെ അസ്വസ്ഥയാണെന്നും ഇങ്ങനെയാണോ നിങ്ങള്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതെന്നും അവര്‍ ചോദിച്ചു. വിമാനത്തിലെ ലൈംഗികപീഡനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ റഹത്കര്‍ അറിയിച്ചു. സംഭവം നാണക്കേടാണെന്നും അന്വേഷണം നടത്താന്‍ മുംബൈ പോലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വാസിമിന്റെ മൊഴിയെടുക്കാന്‍ അവര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വനിതാ പോലിസ് ഉദ്യോഗസ്ഥയെ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ എയര്‍ വിസ്താര വാസിമിനോട് മാപ്പ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ പൊറുപ്പിക്കില്ലെന്നും എയര്‍ വിസ്താര അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്‍ മഹാരാഷ്ട്ര ഡിജിപിക്കും വിസ്താര എയര്‍ ലൈന്‍സ് സദാചാര സമിതി ഓഫിസര്‍ക്കും കത്തയച്ചിട്ടുണ്ട്. വാസിമിന്റെ സഹയാത്രികനെതിരേ നടപടിയെടുക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. ജമ്മുകശ്മീര്‍ സ്വദേശിനിയാണ് സൈറ വാസിം.
Next Story

RELATED STORIES

Share it