വിമാനം റദ്ദാക്കിയാല്‍ ടിക്കറ്റിന്റെ പണം തിരിച്ചുനല്‍കാന്‍ വ്യവസ്ഥ

ന്യൂഡല്‍ഹി: വിമാന യാത്രക്കാരുടെ അവകാശം സംബന്ധിച്ച ചാര്‍ട്ടിന്റെ കരടുരേഖ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. കാന്‍സലേഷന്‍ ഫീ, കണക്റ്റിങ് വിമാനങ്ങള്‍ നഷ്ടപ്പെട്ടാലുണ്ടാവുന്ന നഷ്ടപരിഹാരം, വിമാനങ്ങളില്‍ വൈ ഫൈ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയാണ് ആദ്യം കരടു തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കുന്നതോടെ അവകാശങ്ങള്‍ പ്രാബല്യത്തില്‍ വരും.
രണ്ടാഴ്ച മുതല്‍ 24 മണിക്കൂറിനുള്ളില്‍ വിമാനം റദ്ദാക്കിയതായി യാത്രക്കാരെ വിവരമറിയിക്കുകയാണെങ്കില്‍ പുറപ്പെടല്‍ സമയത്തിന്റെ രണ്ടു മണിക്കൂറിനുള്ളില്‍ വരുന്ന മറ്റു വിമാനങ്ങളില്‍ സീറ്റ് അനുവദിക്കണം, അല്ലെങ്കില്‍ യാത്രക്കാരന് സമ്മതമുള്ള പക്ഷം ടിക്കറ്റിന്റെ പണം മുഴുവന്‍ തിരിച്ചുനല്‍കണം, ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാളും 24 മണിക്കൂര്‍ വിമാനം വൈകുമെന്ന് അറിയിക്കുകയോ, നാല് മണിക്കൂറിലധികം വിമാനം വൈകുകയോ ചെയ്താല്‍ ടിക്കറ്റിന്റെ മുഴുവന്‍ പണവും തിരിച്ചുനല്‍കണം, വിമാനം പിറ്റേ ദിവസമാണു പറക്കുന്നതെങ്കില്‍ സൗജന്യമായി ഹോട്ടല്‍ താമസം നല്‍കണമെന്നും നിര്‍ദേശമുണ്ട്. കണക്റ്റിങ് വിമാനങ്ങള്‍ നഷ്ടപ്പെടുമ്പോഴുള്ള നഷ്ടപരിഹാരവും കരട് നിര്‍ദേശിക്കുന്നു. മൂന്ന് മണിക്കൂറിലധികം വൈകുകയാണെങ്കില്‍  5,000 ഇന്ത്യന്‍ രൂപ, നാലു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ വൈകിയാല്‍ 10,000, 12 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 20,000 രൂപയും കമ്പനി നല്‍കണം.
ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനകം പേരുകള്‍ തിരുത്തുന്നതിന് അധിക പണം ഈടാക്കാന്‍ പാടില്ലെന്നും ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനുള്ള ചാര്‍ജ് ടിക്കറ്റില്‍  അടയാളപ്പെടുത്തിയിരിക്കണമെന്നും കരടില്‍  പറയുന്നു. വിമാനങ്ങളില്‍ വൈ ഫൈ സംവിധാനം നല്‍കാമെന്നും കരട് വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it