വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന്‌

കൊച്ചി: വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വ്യാപാര ഇടപാടുകള്‍ക്കും വേദിയായ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം)ന്റെ 10ാം പതിപ്പില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്ന് ഇംഗ്ലണ്ടില്‍ നിന്നുമുള്ളവര്‍. എറണാകുളം വെല്ലിങ്ടണ്‍ ഐലന്റിലെ സാമുദ്രിക, സാഗര കണ്‍വന്‍ഷന്‍ സെന്ററുകളില്‍ നടക്കുന്ന സംരംഭത്തില്‍ സെല്ലര്‍മാരുമായി വ്യാപാര ഇടപാടുകള്‍ക്കായും ആശയ വിനിമയത്തിനായും അമേരിക്കയില്‍ നിന്നും 42 പ്രതിനിധികളും ഇംഗ്ലണ്ടില്‍ നിന്നും 40 പ്രതിനിധികളുമാണ് എത്തിയിരിക്കുന്നത്.
കേരള ട്രാവല്‍ മാര്‍ട്ട് 10 പതിപ്പുകള്‍ പിന്നിടുമ്പോള്‍ ഇതാദ്യമായാണ് 66 രാജ്യങ്ങളില്‍ നിന്നായി 545 വിദേശ ബയര്‍മാര്‍ പങ്കെടുക്കുന്നത്. അറബിരാഷ്ട്രങ്ങളില്‍ നിന്ന് 37, ജര്‍മനി 36, ആസ്‌ത്രേലിയ 32, റഷ്യ 31, മലേസ്യ 26, പോളണ്ട് 24, ദക്ഷിണാഫ്രിക്ക 17, ഫിലിപ്പീന്‍സ് 14, ഇറ്റലി 13, ചൈന 12, സ്വീഡന്‍ 10 എന്നിങ്ങനെയാണു പ്രതിനിധികളുടെ എണ്ണം. വ്യത്യസ്ത വിനോദസഞ്ചാര വിഭവങ്ങളും സെഷനുകളും കണ്ടെത്താനാവുന്ന അത്യപൂര്‍വ വേദിയാണ് കെടിഎം എന്ന് അമേരിക്കയില്‍ നിന്നെത്തിയ മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥ മാരിയോണ്‍ ലൈബ്ഹാര്‍ഡ് പറഞ്ഞു.
ടൂറിസം വിപണിയുടെ ഉന്നത നിലവാരമുള്ള അവതരണമാണ് കെടിഎം. പുതിയ പങ്കാളികളെയും ടൂര്‍ ഓപറേറ്റര്‍മാരെയും തേടിയാണ് എത്തിയത്. ടൂറിസം മേഖലയിലെ വ്യത്യസ്തതകള്‍ ആകര്‍ഷിച്ചു. കേരളത്തിലെ പൈതൃകവും പ്രകൃതിഭംഗിയുമാണ് തനിക്കു പ്രിയമെന്നും അവര്‍ വ്യക്തമാക്കി. ആദ്യമായാണ് കെടിഎമ്മില്‍ പങ്കെടുക്കുന്നതെന്നും പുതിയ പങ്കാളികളെ തേടിയെത്തിയ തനിക്ക് അതോടൊപ്പം തന്നെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യമാണെന്നും റഷ്യയില്‍ നിന്നെത്തിയ എലേന പ്രൊട്ടോപോപോവ പറഞ്ഞു.
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സ്വച്ഛ്് ഭാരത് സ്വച്ഛ് പര്യടന്‍’പദ്ധതിയുടെ ഭാഗമായി കളരിപ്പയറ്റ് അവതരണവും ഇന്നലെ രാവിലെ കെടിഎം വേദിയില്‍ ഒരുക്കിയിരുന്നു. ലോകോത്തര ബയര്‍മാരെയും സെല്ലേഴ്‌സിനെയും ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന മേള കേരള വിനോദസഞ്ചാര മേഖലയ്ക്ക് 34,000 കോടിരൂപയുടെ വരുമാനം ലഭ്യമാവുന്നതിനും 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രചോദനമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടൂര്‍ ഓപറേറ്റര്‍മാര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്‌ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതില്‍ ഭാഗഭാക്കാവുന്നത്. 400 സ്റ്റാളുകളിലായി 325 സെല്ലേഴ്‌സും 1,635 ടൂറിസം സ്ഥാപന പ്രതിനിധികളുമാണ് രാജ്യത്തിനകത്തും പുറത്തും നിന്നുമായി പങ്കെടുക്കുന്നത്. കൂടാതെ 1,090 തദ്ദേശീയ ബയര്‍മാരും പങ്കെടുക്കുന്നുണ്ട്. ഇന്ന് മേളയില്‍ പൊതുജനങ്ങള്‍ക്കു സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

Next Story

RELATED STORIES

Share it