Flash News

വികെ പുരുഷോത്തമന്‍ പിള്ള പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു, ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍

വികെ പുരുഷോത്തമന്‍ പിള്ള പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു, ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍
X


പത്തനംതിട്ട: അരനൂറ്റാണ്ടുകാലം സിപിഐഎമ്മിന്റെ സന്തതസഹചാരിയും മുന്‍ ജില്ലാ കമ്മറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സമിതിയംഗവുമായിരുന്ന വികെ പുരുഷോത്തമന്‍ പിള്ള രാജിവച്ച് സിപിഐയില്‍ ചേര്‍ന്നു. പത്രസമ്മേളനത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ പണാപഹരണം അടക്കമുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സഖാക്കളുടെ സ്വന്തം വികെപി സിപിഐ കൊടിക്കീഴിലേക്ക് ചേക്കേറുന്നത്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തിപൂജയില്‍ സന്തോഷിക്കുന്നയാളാണെന്നും പണപ്പിരിവുകാര്‍ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും മാത്രമാണ് ഈ പാര്‍ട്ടിയില്‍ സ്ഥാനമെന്നും വികെപി തുറന്നടിച്ചു: പത്രസമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ചുവടെ:

സിപിഎം ജില്ലാ നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കില്‍ പ്രതിഷേധിച്ചാണ് രാജി. അഴിമതിയും പണപ്പിരിവും തന്‍പ്രമാണിത്വവും ഏകാധിപത്യ രീതിയും കൊണ്ട് ജീര്‍ണിച്ച നേതൃത്വമാണ് ഇവിടെ സിപിഎമ്മിനുള്ളത്. എക്കാലത്തും പാര്‍ട്ടി ലൈനില്‍ നില കൊണ്ട നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ നടന്നത്. ജില്ലാ സെക്രട്ടറിയെ അമാനുഷികനായി ചിത്രീകരിച്ച് വ്യക്തി പൂജ നടത്തുന്നതിനെ എതിര്‍ത്തതു കൊണ്ടാണ് തനിക്ക് ജില്ലാകമ്മറ്റിയംഗത്വം നഷ്ടമായത്. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഹിക്കാന്‍ കഴിയാത്ത പണപ്പിരിവാണ് ഇവര്‍ നടത്തി കൊണ്ടിരിക്കുന്നത്. സമവായ സെക്രട്ടറി സ്ഥാനമേറ്റിട്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ കാറിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പാവപ്പെട്ട പാര്‍ട്ടി സഖാക്കള്‍ പിരിച്ചു കൊടുക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഈ ധൂര്‍ത്ത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ 10 കോടി പിരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യപടിയെന്ന നിലയില്‍ സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ഇപ്പോള്‍ ആശുപത്രിയുമില്ല, പിരിച്ചെടുത്ത ലക്ഷങ്ങളുമില്ല. തിരുവല്ലയില്‍ നടന്ന ജില്ലാ സമ്മേളനത്തിന് പാര്‍ട്ടി മെമ്പര്‍മാരില്‍ നിന്ന് 200 രൂപ വീതമാണ് പിരിച്ചത്. ഈയിനത്തില്‍ 36 ലക്ഷം രൂപ കിട്ടിയിരിക്കണം. ഇതിന് പുറമേ പൊതുജനം, ക്വാറി ഉടമകള്‍, സ്വര്‍ണ ക്കടക്കാര്‍, ബിസിനസുകാര്‍ എന്നിവരില്‍ നിന്ന് ലക്ഷങ്ങള്‍ പിരിച്ചു. വരവെത്ര, ചെലവെത്ര എന്ന് ആരോടും പറഞ്ഞിട്ടില്ല. വര്‍ഗബഹുജന സംഘടനകളുടെ പ്രധാന ഭാരവാഹികളെ ജില്ലാ കമ്മറ്റിയാണ് നിശ്ചയിക്കുന്നത്. എന്നാല്‍ ഇവിടെ മാത്രം ജില്ലാ സെക്രട്ടറിയേറ്റില്‍ പിടിമുറുക്കിയിരിക്കുന്ന ഒരു കോക്കസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഘടന കെട്ടിപ്പടുക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നവരെ എടുത്തു കളഞ്ഞ് പാര്‍ശ്വവര്‍ത്തികളെയും സ്തുതി പാഠകരെയും പ്രതിഷ്ഠിക്കുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെപ്പോലെ കേമനാണ് താനെന്ന് വരുത്താന്‍ വ്യക്തിപൂജയില്‍ ആറാടി രസിക്കുകയാണ് ഇവിടുത്തെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നതിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിനൊപ്പം സ്വന്തം തലപ്പടം അടിച്ച് ബോര്‍ഡ് സ്ഥാപിക്കുകയാണ് സെക്രട്ടറി. അത് ജില്ലാ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ തന്നെ അന്നു തന്നെ വെട്ടിനിരത്തി. വേദിയിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പോലും ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വന്നു. 2006 ല്‍ പത്തനംതിട്ടയില്‍ നിന്നും വിജയത്തിന്റെ വക്കോളമെത്തിയ തന്നെ ആരാണ് തോല്‍പിക്കാന്‍ നേതൃത്വം നല്‍കിയത്, ജില്ലാ കമ്മറ്റി എന്തു നടപടി എടുത്തു? പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി ജില്ലാ സെക്രട്ടറിയേറ്റിലെ കോക്കസ് നടത്തുന്ന ഏകാധിപത്യ തീരുമാനങ്ങള്‍ക്കെതിരേ 2016 ല്‍ താന്‍ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് താന്‍ രാജിവച്ചുവെന്നാണ് പ്രചരിപ്പിച്ചത്. മറ്റു മാര്‍ഗമില്ലാത്തതു കൊണ്ടാണ് പാര്‍ട്ടി വിടുന്നത്. സി.പി.ഐയിലേക്കാണ് പോകുന്നത്: കൂര ചെറുതുമതി, പക്ഷേ ചോരരുത്.


1968 ലാണ് വികെപി സിപിഐഎം അംഗമാകുന്നത്. 1970 ല്‍ നാരങ്ങാനം ലോക്കല്‍ സെക്രട്ടറിയായി മത്സരിച്ചു. കെ കെ നായര്‍ പാര്‍ട്ടി വിട്ടപ്പോള്‍ പത്തനംതിട്ടയില്‍ സിപിഐഎമ്മിന്റെ നെടുന്തുണായി. 19 വര്‍ഷം പത്തനംതിട്ട ഏരിയാ സെക്രട്ടറിയായിരുന്നു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇക്കുറി ജില്ലാ സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് കരുതിയിരുന്നപ്പോഴാണ് ജില്ലാ കമ്മറ്റിയില്‍ നിന്നും എടുത്തു കളഞ്ഞത്. നാല്‍വര്‍ സംഘമാണ് ജില്ലയില്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്നും വികെപി പറയുന്നു

അതേസമയം, സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വികെപിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അറിയിച്ചു.

Next Story

RELATED STORIES

Share it