Flash News

വാഹനാപകടത്തില്‍ യുവാവ് മരിച്ചു ; മൂന്നുപേര്‍ക്ക് പരിക്ക്‌



പൊന്‍കുന്നം(കോട്ടയം): കാഞ്ഞിരപ്പള്ളി ചേപ്പുംപാറയില്‍ രണ്ടു കാറുകളും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആനക്കല്ല് സ്വദേശി തുങ്കുഴിയില്‍ സാജുവിന്റെ മകന്‍ ജോര്‍ജ് തോമസ് (ജിത്തു 22) ആണ് മരിച്ചത്. മൂന്നു പേരെ പരിക്കേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ മിത്രക്കരി നടുവിലേപ്പറമ്പില്‍ കാര്‍ത്തിക്, വണ്ടിപ്പെരിയാര്‍ പാടിയത്ത് ആഷിഖ്, ചാത്തന്‍തറ സ്വദേശി ജീവന്‍ എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്്. ദേശീയ പാത 183ല്‍ ചേപ്പുംപാറയ്തക്കു സമീപം ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്നു മുണ്ടക്കയത്തേക്കു പോവുകയായിരുന്ന യുഎംഎസ് ബസും എതിര്‍ദിശയില്‍ വരുകയായിരുന്ന കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് കാറില്‍ ഇടിച്ച ശേഷം കുഴിയിലേക്ക് ചെരിഞ്ഞ് ഒരു മരത്തിലിടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍പ്പെട്ട രണ്ടു കാറുകളും തേക്കടിയില്‍ നിന്നും വരുകയായിരുന്നു. കാര്‍ത്തിക്ക് ഒാടിച്ചകാര്‍ അപകടത്തില്‍ മരിച്ച ജിത്തുവിനേയും കൂട്ടി ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കവേ കാര്‍ വളവു തിരിഞ്ഞെത്തിയ ബസ്സിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ജിത്തു തല്‍ക്ഷണം മരിച്ചു. അപകടത്തില്‍പ്പെട്ട കാറിലുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന്് ടാക്‌സി ഡ്രൈവര്‍ കോട്ടയം ആര്‍പ്പുക്കര സ്വദേശി ജോബ് പറഞ്ഞു. നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.   ബംഗളൂരില്‍ വിദ്യാര്‍ഥിയാണ് ജിത്തു. ഇടുക്കി സന്ദര്‍ശിച്ചെത്തിയ സുഹൃത്തുക്കള്‍ ജിത്തുവിനെയും കൂട്ടി കോഴിക്കോട്ടേക്ക് പോവുന്ന വഴിക്കാണ് അപകടത്തില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it