വാഹനത്തിനും കലുങ്കിനും ഇടയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: നിയന്ത്രണംവിട്ട ജീപ്പില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിനും കലുങ്കിനുമിടയില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് ദാരുണ മരണം. തമിഴ്‌നാട്ടിലെ പെരിയകുളം സ്വദേശിയായ ജയസിങ് (55) ആണു മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതു മണിക്കായിരുന്നു അപകടം.
എല്ലപ്പെട്ടിയില്‍ നിന്നു കയറിയ യാത്രക്കാരെ ചിറ്റുവാരയില്‍ ഇറക്കിയശേഷം മടങ്ങിവരുന്ന വഴിയില്‍ പതിനെട്ടാം മൈലിനടുത്തായിരുന്നു അപകടം. നിയന്ത്രണംവിട്ട ജീപ്പില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് കലുങ്കില്‍ ഇടിച്ചുനിന്നു. ജയസിങ് ഇതിനിടയില്‍പ്പെടുകയായിരുന്നു.
ജയസിങിനെ ജീപ്പിന്റെ ടോപ്പില്‍ കഴുത്ത് കുടുങ്ങിയ നിലയില്‍ അതുവഴി കടന്നുപോയ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ തല്‍ക്ഷണം മരണം സംഭവിച്ചു. അപകട സമയത്ത് ജീപ്പില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൂന്നാര്‍ പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം രാത്രി രണ്ടു മണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തമിഴ്‌നാട്ടിലെ സ്വദേശമായ പെരിയകുളം വടകരയിലെത്തിച്ച് സംസ്‌കാരം നടത്തി. ജൂലിയാണ് ഭാര്യ. മകള്‍. ശ്വേത.
കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നാറില്‍ ജീപ്പ് ഓടിക്കുകയായിരുന്നു ജയസിങ്. സഹോദരന്‍ എല്ലപ്പെട്ടി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷന്‍ സ്വദേശി ജോണ്‍ ബോസിന്റെ ഉടമസ്ഥതയിലുള്ള ജീപ്പായിരുന്നു ഓടിച്ചിരുന്നത്.
Next Story

RELATED STORIES

Share it