Flash News

വാദ്ഗാമില്‍ വിജയം ഉറപ്പിക്കാനാവാതെ ജിഗ്‌നേഷ് മേവാനി

കെഎ  സലിം

അഹ്മദാബാദ്: 14ന് തിരഞ്ഞെടുപ്പ് നടക്കുന്ന വാദ്ഗാമില്‍ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടുകയാണ് ദലിത് നേതാവായ ജിഗ്‌നേഷ് മേവാനി. സ്വതന്ത്രനായാണ് മേവാനി മല്‍സരിക്കുന്നതെങ്കിലും തങ്ങളുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി എത്തുന്നുമുണ്ട്. കോണ്‍ഗ്രസ്സിനെ കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെയും പിന്തുണ മേവാനിക്കുണ്ട്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിന് മേവാനിയുടെ കാര്യത്തില്‍ താല്‍പര്യമുണ്ടെങ്കിലും സിറ്റിങ് സീറ്റ് മേവാനിക്ക് നല്‍കിയതില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ട്. അതുകൊണ്ട് തന്നെ മേവാനിയുടെ വിജയമുറപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഹ്മദാബാദ് സ്വദേശിയായ മേവാനി മണ്ഡലത്തിലെ ദലിത്, മുസ്്‌ലിം വോട്ടര്‍മാരുടെ സാധ്യത കണ്ടാണ് വാദ്ഗാം തിരഞ്ഞെടുത്തത്. 2.16 ലക്ഷം പേരാണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. 2012ലെ തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. 21839 ആയിരുന്നു ജയിച്ച മണിലാല്‍ വഗേലയുടെ ഭൂരിപക്ഷം. 41 ശതമാനമായിരുന്നു ബിജെപി നേടിയത്. വാദ്ഗാം താലൂക്കില്‍ 2011ലെ സെന്‍സസ് പ്രകാരം മുസ്്‌ലിംകള്‍ 25.3 ശതമാനവും ദലിതുകള്‍ 16.2 ശതമാനവുമാണ്. കഴിഞ്ഞ 4 തിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി ഇവിടെ കോണ്‍ഗ്രസ്സാണ് വിജയിച്ചത്. പുറത്തുനിന്നുള്ളവര്‍ ഇവിടെ മല്‍സരിച്ച് പലതവണ ജയിച്ചുപോയിട്ടുണ്ട്. ദീസക്കാരനായ കോണ്‍ഗ്രസ്സിന്റെ ദോലത്ത് പാര്‍മര്‍ 1998ല്‍ 35,000 വോട്ടിന്റെയും 2002ല്‍ 65,000 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2007ല്‍ സീറ്റ് ബിജെപി പിടിച്ചു. എന്നാല്‍, 2012ല്‍ കോണ്‍ഗ്രസ്സിന്റെ മണിലാല്‍ വഗേല സീറ്റ് തിരികെ പിടിച്ചു. അഹ്മദാബാദിലെ എസ്ടി സീറ്റില്‍ നിന്നാലും മേവാനിക്ക് ജയിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ കോണ്‍ഗ്രസ്സിന്റെ തട്ടകത്തില്‍ വന്നു മല്‍സരിക്കുന്നത് നന്നാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തങ്ങളുടെ ഉറച്ചവോട്ടുകള്‍ പോലും ജിഗ്നേഷിന് ലഭിക്കുമെന്ന് ഉറപ്പു പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറല്ല. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ദോലത്ത് ഭായ് പാര്‍മര്‍ തന്റെ മകന്‍ അശ്വിന്‍ ഭായിയെ ഇവിടെ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് ജിഗ്്‌നേഷിനുള്ള ഏറ്റവും വലിയ വെല്ലുവിളി. 2007ല്‍ തോറ്റെങ്കിലും ജനപ്രീതിയുള്ള നേതാവാണ് ദോലത്ത് ഭായ്. ഇതോടെ കോണ്‍ഗ്രസ്സില്‍ വ്യക്തമായ ചേരിത്തിരിവ് രൂപപ്പെട്ടിട്ടുണ്ട്. ആറു സ്വതന്ത്രര്‍ക്ക് പുറമെ ബിഎസ്പിയുമുണ്ട് ഇവിടെ മല്‍സരിക്കാന്‍. എല്ലാവരും കൂടി കോണ്‍ഗ്രസ് വോട്ടുകള്‍ വിഭജിച്ചെടുത്താല്‍ ജിഗ്്‌നേഷിന് തിരിച്ചടിയാവും. ശങ്കര്‍സിങ് വഗേലയുടെ ജന്‍ വികല്‍പ് മോര്‍ച്ചയാണ് ഇവിടെ മല്‍സരിക്കുന്ന മറ്റൊരു പാര്‍ട്ടി. മണ്ഡലത്തിലെ രജ്പുത്ത് വോട്ടുകളാണ് ജന്‍ വികല്‍പ് മോര്‍ച്ച ലക്ഷ്യം വയ്ക്കുന്നത്. മണ്ഡലത്തിലെ ശക്തമായ മുസ്്‌ലിംവോട്ടു ബാങ്ക് വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിനൊപ്പമാണ്. എന്നാല്‍, ഇത്തവണ അത് പൂര്‍ണമായും ജിഗ്്‌നേഷിന് ലഭിക്കുമെന്ന് ഉറപ്പിക്കാറായിട്ടില്ല. ചക്രവര്‍ത്തി വിജയകുമാര്‍ ഹര്‍ഖാ ഭായിയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
Next Story

RELATED STORIES

Share it