kannur local

വഴിയാധാരമാക്കരുതെന്ന് വ്യാപാരികള്‍

കണ്ണൂര്‍: കന്റോണ്‍മെന്റ് വ്യാപാരികളെ വഴിയാധാരമാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കീഴിലുള്ള കെട്ടിടങ്ങള്‍ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള വ്യാപാരികള്‍ക്ക് പുതുക്കിനല്‍കുന്ന പതിവ് ഇവിടെയും നടപ്പാക്കണമെന്നും കേരള വ്യാപാരി വ്യവസായ സമിതി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനം ഉണ്ടാലുന്നത് വരെ സമരം തുടരും.
കാലോചിതമായി മാറ്റംവരുത്തി വാടക കൂട്ടി നല്‍കുന്നതിന് വ്യാപാരികള്‍ എതിരല്ല. വ്യാപാരികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചാല്‍ 35 വ്യാപാരികളും തൊഴിലാളികളുമടക്കം 250ഓളം കുടുംബങ്ങളാണ് വഴിയാധാരമാവുക. ഒരു ഉദ്യോഗസ്ഥന്റെ മാത്രം തീരുമാനപ്രകാരം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോവുന്നത് ശരിയല്ല. 1988നു മുമ്പ് തന്നെ പെട്ടിക്കടകള്‍ വച്ച് കന്റോണ്‍മെന്റ് ഏരിയയില്‍ കച്ചവടം ചെയ്തുവരുന്നവരാണ് ഭൂരിപക്ഷവും. അവരില്‍ നിന്നു 15000 രൂപ വാങ്ങിയാണ് ഇപ്പോഴുള്ള കടമുറികള്‍ നിര്‍മിച്ചത്. കോടതി ഉത്തരവ് ഉണ്ടെന്നും ബോര്‍ഡ് തീരുമാനമുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഒഴിപ്പിക്കല്‍ തീരുമാനവുമായി മുന്നോട്ടുപോവുന്നത്. ഇത് വാസ്തവവിരുദ്ധമാണ്.
2013ലാണ് ആദ്യമായി ഒഴിയണമെന്ന നോട്ടീസ് നല്‍കിയത്. അന്നത്തെ എംപിയും മറ്റ് ജനപ്രതിനിധികള്‍ ഇടപെട്ട് 2018 വരെ വാടക വര്‍ധിപ്പിച്ച് പുതുക്കി നല്‍കുകയായിരുന്നു. 2017ല്‍ വീണ്ടും ഒഴിയണമെന്ന് നോട്ടീസ് നല്‍കുകയും അന്ന് 2018 മാര്‍ച്ച് 31 വരെ കാലാവധി  ഉള്ളതിനാല്‍ ഒഴിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
അന്തിമവിധിയായി ഇത് ബോര്‍ഡിന്റെ പരിഗണനയിലാണ്. ബോര്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 27ന് ബോര്‍ഡ് യോഗം ചേരുകയും നിലവിലുള്ള വ്യാപാരികള്‍ക്ക് തന്നെ കട നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് അവഗണിച്ച് ഒരു ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യത്താല്‍ ബോര്‍ഡ് ചേരുകയും ഭൂരിപക്ഷമുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. ഇന്ന് സര്‍വകക്ഷി യോഗം വിളിച്ച് പ്രക്ഷോഭം ശക്തമാക്കും. വാര്‍ത്താസമ്മേളനത്തില്‍ എം എ ഹമീദ് ഹാജി, കെ വി സലീം, പി എം സുഗുണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it