Flash News

വളര്‍ത്തു നായയെ പുലി കടിച്ചു കൊന്നു

വളര്‍ത്തു നായയെ പുലി കടിച്ചു കൊന്നു
X


ചിറ്റാര്‍: ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വയ്യാറ്റുപുഴ തേരകത്തും മണ്ണില്‍ പുലിയുടെ സാന്നിധ്യം. കഴിഞ്ഞ രാത്രി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലി വളര്‍ത്തു നായയെ കടിച്ചു കൊന്നതായി കണ്ടെത്തി. പുതുപറമ്പില്‍ ലാലുവിന്റെ വീട്ടിലെ വളര്‍ത്തു നായയെയാണ് പുലി കൊന്നത്. രാത്രി എട്ടോടെ ലാലുവിന്റെ പുരയിടത്തിലെ കൃഷിയിലെ കാവല്‍പുരയില്‍ കെട്ടിയിട്ടിരുന്ന നായയെ പുലി ആക്രമിച്ചിരുന്നു. പിന്നീട് രാത്രി 12ഓടെ വീണ്ടുമെത്തിയ പുലി നായയെ കടിച്ചു തിന്നുകയായിരുന്നു. നായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നതു കേട്ട് സമീപത്തു താമസിക്കുന്ന തടത്തില്‍വീട്ടില്‍ ശ്രീജുവും ഭാര്യ നിഷയും മുറ്റത്തിറങ്ങി ലൈറ്റിട്ടു നോക്കിയപ്പോള്‍ പുലി നായയുടെ മാംസവുമായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുന്നതു കണ്ടതായി പറയുന്നു. തേരകത്തുംമണ്ണില്‍ ദേവീക്ഷേത്രത്തിനു സമീപത്ത് ജനവാസ കേന്ദ്രത്തിലാണ് പുലിയിറങ്ങിയത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പെട്ടതാണ് പ്രദേശം. വനത്തിനോട് ചേര്‍ന്ന ജനവാസ മേഖലയായ ഇവിടെ അഞ്ഞൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്്. പുലിയുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ടാപ്പിങ് തൊഴിലാളികളടക്കം അധിവസിക്കുന്ന പ്രദേശത്ത് പുലര്‍ച്ചെ തനിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയുള്ളതിനാല്‍ പുലിയുടെ സാന്നിധ്യം പ്രദേശവാസികളില്‍ ഏറെ ആശങ്കയുളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഗസ്ത് 22ന് റാന്നി വനം ഡിവിഷനില്‍പ്പെടുന്ന ഹാരീസണ്‍ മലയാളം കമ്പനിയുടെ ളാഹ തോട്ടത്തില്‍ പുലിയിറങ്ങിയിരുന്നു. എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ ഹരിയുടെ ഒരു വയസിലേറെ പ്രായമുള്ള പശുക്കിടാവിനെയാണ് അന്ന് പുലി കൊന്നു തിന്നത്. എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ  ഗ്രേസി പുലിയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യംകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് അന്ന് വനപാലകരെത്തി പുലിയുടെ കാല്‍പാടുകള്‍ സ്ഥിരീകരിച്ചിരുന്നു. ആഗസ്ത് 27ന് കോന്നി വനം ഡിവിഷനില്‍പ്പെടുന്ന കല്ലേലിയിലും പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പുലിയ്ക്ക് വേണ്ടി കെണിയൊരുക്കി കാത്തിരിക്കുകയാണ് വനം വകുപ്പ്.
Next Story

RELATED STORIES

Share it